ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് മരണം. അപകടത്തില്‍പ്പെട്ട് കാണാതായ മൽസ്യ തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്‌റ്റ് ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് കടലില്‍ പോയ മൽസ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
95 കിലോമീറ്റർ വേഗതയോടെയാണ് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ആന്ധ്രയിലെ കലിംഗപട്ടണം, ഒഡീഷയിലെ ഗോപാല്‍പൂര്‍ തീരം കടക്കുമെന്ന് ഇന്ത്യന്‍ കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഈ പ്രദേശത്തുള്ളവർ മാറിതാമസിക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ കാറ്റ് 100 കിമീ വരെ വേഗത കൈവരിച്ചേക്കാമെന്നാണ് റിപ്പോർട്.
അതേസമയം, ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ലെങ്കിലും കേരളത്തിലും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരുകയാണ്. കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്കുണ്ട്.
Read Also: എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ