ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ ആവശ്യങ്ങൾ നിറവേറ്റാനും, ഡിജിറ്റലൈസേഷന്റെ വളർച്ച ഉൾക്കൊള്ളാനും കഴിയേണ്ടതുണ്ടെന്ന് അവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 74ആമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ ഡിജിറ്റൽ സംവിധാനങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നതിൽ മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യയിലെ ബാങ്കുകൾ മുന്നിട്ടു നിന്നുവെന്ന് അവർ പറഞ്ഞു.
ഇന്ത്യൻ ബാങ്കുകൾക്ക് പുതിയ ടെക്നോളജികൾ ആവശ്യമായി വരും. ഡിജിറ്റൽ സേവനങ്ങൾ ഭാവിയിൽ ഇന്ത്യയുടെ സവിശേഷതയായി മാറുമെന്നും അവർ പ്രതീക്ഷ പങ്കുവെച്ചു. രാജ്യത്ത് ബാങ്കിങ് സെക്‌ടർ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോഴും, പല ഗ്രാമ മേഖലകളിലും ബാങ്കിങ് സേവനങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്ന കാര്യവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: ഹര്‍ത്താലിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തും