കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് തുടരുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.
”വളഞ്ഞിട്ടടിച്ചോളൂ…. പക്ഷേ സംഘപരിവാറിന് മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും”- റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. റിയാസിനെ പിന്തുണച്ചു നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ പിണറായി വിജയനും മകൾ വീണയും ഉണ്ട്. വീണയുടെ മൊഴി ഇഡി രേഖപ്പെടുത്തിയതായാണ് വിവരം. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. റിയാസ് വീട്ടിൽ ഇല്ലെന്നാണ് വിവരം.
എക്സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. വീടുകളിലും സിഎംആർഎൽ ഓഫീസിലുമടക്കം 12 ഇടങ്ങളിലാണ് പരിശോധന. അതേസമയം, റെയ്ഡ് നടക്കുന്ന പിണറായിയുടെയും റിയാസിന്റെയും വീടുകൾക്ക് മുന്നിൽ പ്രതിഷേധവുമായി പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്.
Most Read| ബൈജു രവീന്ദ്രന് തിരിച്ചടി; ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി



































