തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്‌റ്റിലായി. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിർ എന്നിവരാണ് അറസ്‌റ്റിലായത്.
ഇഡി വാഹനം തകർത്തതിലും ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലുമാണ് അറസ്‌റ്റ്. കേസിൽ 12 പ്രതികളാണ് ഉള്ളതെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്‌തമാക്കി. ഇഡി ഉദ്യോഗസ്‌ഥരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ വധശ്രമത്തിനാണ് തമ്പാനൂർ പോലീസ് കേസെടുത്തിട്ടുള്ളത്. മാരകായുധങ്ങളുമായി അക്രമിച്ചെന്നാണ് ഉദ്യോഗസ്‌ഥരുടെ മൊഴി.
ഇഡി ഉദ്യോഗസ്‌ഥരുടെ വാഹനം തകർത്ത സംഭവത്തിലെ പ്രതികളെ കസ്‌റ്റഡിയിൽ എടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. ബേക്കറി ജങ്ഷനിലെ വീട്ടിൽ നിന്ന് മടങ്ങിയ ഇഡിയുടെ വാഹനങ്ങൾക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളയുകയായിരുന്നു.
അക്രമിച്ചവരെ പിടികൂടാനായി പോലീസ് നീക്കം തുടങ്ങിയതോടെയാണ് പാളയം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് സംഘർഷം തുടങ്ങിയത്. ഓഫീസിന് മുന്നിൽ വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ഏത് നിമിഷവും പോലീസ് അകത്തുകയറി അറസ്‌റ്റ് നടത്തിയേക്കുമെന്ന സൂചനയെ തുടർന്ന് കണ്ണീർവാതകം ഉൾപ്പടെയുള്ള സന്നാഹങ്ങളുമായി സായുധ പോലീസും സ്‌ഥലത്ത് എത്തിയിരുന്നു.
അക്രമത്തിൽ വാഹനത്തിന്റെ ചില്ല് തകർന്നതിനെ തുടർന്ന് ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് സാരമായ പരിക്കേൽക്കുകയും കൈയ്‌ക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്‌തു. പരിക്കേറ്റ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ പോലീസ് ഉദ്യോഗസ്‌ഥനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതികൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Most Read| എബോള; ഉഗാണ്ടയിൽ നിന്നെത്തിയ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്






































