മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരൂർ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 5.15ഓടെയാണ് സംഭവം. തിരുനാവായക്കും തിരൂരിനും ഇടയിൽ വെച്ചാണ് ട്രെയിനിന് കല്ലേറുണ്ടായത്. ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകർന്നിട്ടുണ്ട്. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ കോൺഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠൻ എംപിയുടെ പോസ്‌റ്റർ പതിപ്പിച്ച കേസിൽ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായ സെന്തിൽ കുമാർ, കള്ളമല പെരുമ്പുള്ളി പിഎം ഹനീഫ, നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ, കിഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ്, കൂട്ടാല മുട്ടിച്ചിറ എം കിഷോർ കുമാർ എന്നിവരാണ് അറസ്‌റ്റിലായത്.
റെയിൽവേ സുരക്ഷാസേന അറസ്‌റ്റ് ചെയ്‌ത പ്രതികളെ കോടതിയാണ് ജാമ്യത്തിൽ വിട്ടത്. അഞ്ചുപേരിൽ 1000 രൂപ വീതം പിഴയും ഈടാക്കി. കൂടാതെ, കോടതി പിരിയും വരെ നിർത്തുകയും ചെയ്‌തു. ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ ആർപിഎഫ് കണ്ടെത്തിയത്. യാത്രക്കാരെ ശല്യപ്പെടുത്തുക, ട്രെയിനിൽ പോസ്‌റ്റർ ഒട്ടിക്കുക, റെയിൽവേ സ്‌ഥലത്ത് അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Most Read: ‘മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണം’; ഹരജി തള്ളി സുപ്രീം കോടതി