കോഴിക്കോട് : നഗരത്തിൽ വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. പുറത്ത് ഇറങ്ങി നടക്കുന്നവരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ വീടുകൾക്ക് ഉള്ളിൽ കയറി ആളുകളെ ആക്രമിക്കുന്നതും ഇപ്പോൾ പതിവാണ്. കാരപ്പറമ്പ്, ഈസ്‌റ്റ്ഹിൽ, ചാലപ്പുറം, കോട്ടൂളി തുടങ്ങി തിരക്കേറിയ മേഖലകളിൽ പോലും നായകൾ വിഹരിക്കുകയാണ്.
അതേസമയം തന്നെ വേനൽ കടുത്ത് ചൂട് കൂടിയതോടെ കല്ലായി പുഴയോരവും തെരുവ് നായകളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സൗത്ത് ബീച്ചിൽ അനധികൃതമായി പാർക്ക് ചെയ്‌തിരിക്കുന്ന ലോറികളുടെ അടിയിൽ കൂട്ടത്തോടെയാണ് നായകൾ തമ്പടിക്കുന്നത്. മുൻപ് കോർപറേഷൻ പരിധിയിൽ നായകളെ പിടികൂടി വന്ധ്യംകരണം നടത്താറുണ്ടായിരുന്നു. എന്നാൽ, അടുത്തകാലത്ത് നായകളെ പിടികൂടാൻ ആളെ കിട്ടാതായതോടെ പദ്ധതി മന്ദഗതിയിലായി.
വേനൽച്ചൂട് കൂടിയതോടെ തണൽ തേടി തെരുവ് നായകൾ കൂട്ടത്തോടെ മറ്റ് പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്. അതിനാൽ തന്നെ നഗരത്തിൽ മിക്ക ഇടങ്ങളിലും തെരുവ് നായകൾ പ്രതിദിനം കൂടി വരികയാണ്. രാത്രി സമയങ്ങളിൽ പുറത്ത് ഇറങ്ങിയാൽ ആളുകളെ ആക്രമിക്കുന്നതും പതിവാണ്. അതേസമയം തന്നെ തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശങ്ങളെ പറ്റി കോർപ്പറേഷനിൽ അറിയിച്ചാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Read also : ‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി ചെന്നിത്തല