തിരുവനന്തപുരം: മുഴുവൻ വാദങ്ങളും കേട്ട്, മാസങ്ങൾ നീണ്ട വിസ്‌താരം നടത്തി ലോകായുക്‌ത വിധി പറഞ്ഞിട്ടും മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നടപടി കേരളത്തിലെ ജനങ്ങൾക്ക് പൊറുക്കാൻ കഴിയുന്ന ഒന്നല്ലെന്നും എന്നിട്ടും കുറേ മന്ത്രിമാർ അതിനെ ന്യായീകരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
‘മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കോടിയേരിയും കാനവും പറഞ്ഞത്. മുഖ്യമന്ത്രി ഒരു നടപടിയും എടുത്തില്ല. കാരണം അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയാണ്. അദ്ദേഹമാണ് വിദ്യാഭ്യാസ യോഗ്യതപോലും മാറ്റം വരുത്തിയതിന് കൂട്ടുനിന്നത്. ആ മുഖ്യമന്ത്രി എങ്ങനെയാണ് ജലീലിനെ പുറത്താക്കുന്നത് ?’ ചെന്നിത്തല ചോദിച്ചു.
കെടി ജലീൽ നടത്തിയ മുഴുവൻ നടപടികളും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ചെന്നിത്തല പറഞ്ഞു. തോറ്റ കുട്ടികളെ മുഴുവൻ ജയിപ്പിച്ച മന്ത്രിയാണ് ജലീൽ. ആ നടപടി വന്നപ്പോൾ രാജി വെക്കേണ്ടതായിരുന്നു. പിന്നീട് കസ്‌റ്റംസ് അന്വേഷണവും വന്നു. എന്നാൽ ജലീൽ രാജിവെച്ചില്ല. ഇപ്പോൾ ലോകായുക്‌ത വന്നിട്ടും ഇതിൽ മാറ്റമില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്‌പീക്കറെക്കുറിച്ച് തങ്ങൾ പറഞ്ഞ ഓരോ കാര്യവും ശരിയായി വന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയും കൊള്ളയും നടത്തുന്ന ഒരു ഗവൺമെന്റിനെയാണ് ജനങ്ങൾ പുറത്താക്കാൻ കാത്തുനിൽക്കുന്നത്. ഒരു സംശയവും വേണ്ട മെയ് 2ന് വോട്ടെണ്ണി കഴിയുമ്പോൾ കേരളത്തിൽ യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരും. ഈ കള്ളൻമാരെ, കൊള്ളക്കാരെ ജനങ്ങൾ പുറത്താക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also: തൃശൂര്‍ പൂരം; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനമില്ല, മാര്‍ഗനിര്‍ദേശം പുറത്തിറക്കും