വയനാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരിയിൽ കർശന നിയന്ത്രണം. പോലീസ് പരിശോധനയും നടപടികളും കടുപ്പിച്ചു. നഗരസഭാ പരിധിയിൽ നിരോധനാജ്‌ഞ നിലവിലുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്.
ലോക്ക് ഡൗൺ നാളുകളിലേതിനു സമാനമായിരുന്നു ബത്തേരിയിൽ ശനിയാഴ്‌ച പോലീസ് നടത്തിയ പരിശോധന. ബത്തേരി നഗരത്തിലേക്കുള്ള എല്ലാ പ്രവേശന വഴികളും തടഞ്ഞ് പോലീസ് വാഹനങ്ങൾ പരിശോധിച്ചു.
പുൽപള്ളി, കൽപ്പറ്റ, മുത്തങ്ങ, ചുള്ളിയോട്, പാട്ടവയൽ റോഡുകളിലായിരുന്നു പോലീസിന്റെ പരിശോധന. വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ അധികമാളുകളെ കയറ്റി വന്നവർക്കെതിരേയും മാസ്‌ക് ധരിക്കാത്തവരുടെ പേരിലും നടപടിയെടുത്തു. അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് നൽകി തിരിച്ചയച്ചു.
യാത്രക്കാരെയെല്ലാം ബോധവൽക്കരിച്ച് വിടാനാണ് ആദ്യദിവസം പോലീസ് ശ്രമിച്ചത്. നഗരത്തിലെ ബസ് സ്‌റ്റാൻഡുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും പൊതുനിരത്തുകളിലും എല്ലാം ആളുകൾ കൂട്ടംകൂടുന്നത് തടയാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി പോലീസിന്റെ പരിശോധനയുണ്ടായിരുന്നു.
ബത്തേരി ഡിവൈ എസ്‌പി വിവി ബെന്നി, ഇൻസ്‌പെക്‌ടർ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
മാസ്‌ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് പോലീസ് വ്യക്‌തമാക്കി.
കോവിഡിന്റെ രണ്ടാം വ്യാപനം ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ബത്തേരിയെയാണ്. വെള്ളിയാഴ്‌ച വൈകുന്നേരം വരെയുള്ള കണക്കുകൾ അനുസരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് ബത്തേരിയിലാണ്. 157 രോഗികളാണ് നിലവിലുള്ളത്.
അതേസമയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ 10 തദ്ദേശ സ്‌ഥാപന പരിധികളിൽ നിരോധനാജ്‌ഞ പ്രഖാപിച്ചിട്ടുണ്ട്. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 വരെയാണ് നിരോധനാജ്‌ഞ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്‌ടറാണ് ഇവിടങ്ങളിൽ 144 പ്രഖ്യാപിച്ചത്.
Also Read: കോവിഡ് വ്യാപനം രൂക്ഷം; തൃശൂരിലെ 5 പ്രദേശങ്ങളിൽ നിരോധനാജ്‌ഞ