കൊച്ചി: പണിമുടക്ക് ദിവസമായ നാളെയും മറ്റന്നാളും കൊച്ചി മെട്രോ സർവീസ് നടത്തും. ട്രെയിൻ ഗതാഗതവും തടസപ്പെടില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് അർധരാത്രി മുതൽ 30ന് രാവിലെ ആറുവരെയാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിവിൽ ഏവിയേഷൻ വിഭാഗത്തെയും സമരം ബാധിക്കില്ല.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, കെടിയുസി, യുടിയുസി തുടങ്ങി 20ൽ പരം സംഘടനകൾ, കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ-ടാക്‌സി, ഷോപ്‌സ് ആൻഡ് എസ്‌റ്റാബ്ളിഷ്‌മെന്റ്, കർഷക സംഘടനകൾ, മൽസ്യ വിപണന മേഖല, സഹകരണ സ്‌ഥാപനങ്ങൾ, വിവിധ സർക്കാർ സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങി നൂറിൽപ്പരം അനുബന്ധ സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകും.
പെട്രോൾ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും. പൊതുയാത്രാ സംവിധാനങ്ങൾ എല്ലാം തടസപ്പെടാനാണ് സാധ്യത. അതേസമയം, രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്‌ഥാനത്ത് ഇന്ന് റേഷൻ കടകൾ, സഹകരണ ബാങ്കുകൾ, ട്രഷറി എന്നിവ പ്രവർത്തിച്ചിട്ടുണ്ട്. പണിമുടക്ക് സംസ്‌ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതിയിൽ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: സ്‌കൂളുകൾ തുറക്കണം; അഫ്‌ഗാനിൽ താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം