പാലക്കാട്: ആലത്തൂരിലെ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിക്കുന്നു. ആലത്തൂർ പുതിയങ്കത്തെ സൂര്യകൃഷ്‌ണയെ ആണ് കഴിഞ്ഞ മാസം മുതൽ കാണാതായത്. പെൺകുട്ടിയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. അതേസമയം, ഗോവയിലെ ജോലി സാധ്യതകളെ കുറിച്ചും യാത്രാവഴികളെക്കുറിച്ചും സൂര്യകൃഷ്‌ണ പലയിടത്തും രേഘപെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം ഗോവയിലേക്ക് വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
കഴിഞ്ഞ മാസം മുപ്പതിനാണ് പുസ്‌തകം വാങ്ങാനാണെന്ന് പറഞ്ഞ് ടൗണിലേക്ക് പോയ സൂര്യകൃഷ്‌ണയെ കാണാതാവുന്നത്. പിന്നീട് വിവിധ ജില്ലകളിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. കുട്ടി രക്ഷിതാക്കളോടും സുഹൃത്തുക്കളോടും ഗോവയിലെ ജോലി സാധ്യതകളെ കുറിച്ചും യാത്രാവഴികളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെച്ചതായി പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ആലത്തൂർ പോലീസിലെ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പതിവായുള്ള സൂര്യകൃഷ്‌ണയുടെ യാത്രാവഴിയെന്ന നിലയിൽ പുതിയങ്കം മുതൽ ആലത്തൂർ വരെയുള്ള വിവിധ പ്രദേശങ്ങളിൽ അഞ്ചിലധികം തവണയാണ് പോലീസ് അന്വേഷണം നടത്തിയത്. വിദ്യാർഥിയുടെ ഫോൺവിളി രേഖകൾ, സുഹൃത്തുക്കളുടെ മൊഴി എന്നിവയൊക്കെ പരിശോധിച്ചിരുന്നെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട ഒരു തെളിവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്നാണ് കേസ് അന്വേഷണം മറ്റ് സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
Read Also: സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത് ആരോഗ്യമന്ത്രി വീണ ജോർജ്