തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി വീണ്ടും അധികാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫ് നേടിയ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ ശക്‌തികളെ ഏകോപിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയുടെ സുഗമമായ പ്രവർത്തനത്തെ തകർക്കാൻ കൃത്യമായ അജണ്ടയുണ്ട്. ഇതിനാണ് കേരളം മറുപടി നൽകിയതെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിങ് മുഖാന്തരം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ജമാ അത്തെ ഇസ്‌ലാമിയും ലീഗും ചില സാമുദായിക സംഘടനകളും പ്രതിലോമ ചേരിയായി അണിനിരന്ന് പ്രവര്‍ത്തിച്ചു. എന്നാൽ കേരള ജനത അത് നിരാകരിച്ചു. കേരളത്തിന്റെ സമഗ്ര പുരോഗതിക്കും സാമൂഹ്യ മുന്നേറ്റത്തിനും സഹായകരമായ പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോയത്. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ ചേർത്തുപിടിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ മുന്നേറ്റത്തിന് ദേശീയ തലത്തിലും പ്രസക്‌തിയുണ്ട്. സാധാരണ ജനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ബിജെപി ശ്രദ്ധിക്കുന്നേയില്ല. കോര്‍പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന അജണ്ടകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇത് ദാരിദ്ര്യം വർധിപ്പിച്ചു. കോവിഡ് മഹാമാരിക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കാഴ്‌ചക്കാരായി നില്‍ക്കുന്നതിന് നാം സാക്ഷികളായി. ആ സാമ്പത്തിക നയത്തോടൊപ്പം തീവ്ര ഹിന്ദുത്വ വര്‍ഗീയതെയെ രാജ്യത്തിന്റെ മുഖമുദ്രയാക്കി മാറ്റിയെന്നും വിജയരാഘവന്‍ ആരോപിച്ചു.
ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ഏഴാം തീയതി വൈകിട്ട് ഏഴു മണിക്ക് വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപശിഖ തെളിയിച്ച് ആഘോഷിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. 17ന് എല്‍ഡിഎഫ് യോഗം ചേരും. 18ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയേറ്റും സംസ്‌ഥാന കമ്മറ്റിയും ചേര്‍ന്ന് മന്ത്രിസഭാ രൂപവൽക്കരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ബംഗാളിൽ തൃണമൂലിന് 5 ശതമാനം വോട്ട് വർധിച്ചു; ബിജെപിക്ക് 3 ശതമാനം കുറഞ്ഞു