കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞടുപ്പിന്റെ പൂർണഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം വർധിച്ചു. ബിജെപി വോട്ടുവിഹിതം 3 ശതമാനം കുറഞ്ഞു. സിപിഎം-കോൺഗ്രസ് മഹാസഖ്യത്തിന്റെ വോട്ടുവിഹിതം 8 ശതമാനത്തിലും താഴെയാണ്. ആകെയുള്ള 292 മണ്ഡലങ്ങളിൽ 213 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ് ജയിച്ചു.
ബിജെപി 77 സീറ്റിൽ ജയം നേടി. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ നൗഷാദ് സിദ്ദിഖി നേടിയ സീറ്റ് മാത്രമേ സഖ്യത്തിന്റെ പേരിനൊപ്പമുള്ളൂ. കാലിംപോങ്ങിൽ ഒരു സ്വതന്ത്രനും ജയിച്ചു. 2016ൽ ടിഎംസി 211 സീറ്റു നേടിയിരുന്നു. ബിജെപി 3 സീറ്റും. ആ തിരഞ്ഞെടുപ്പിൽ 26 സീറ്റു നേടിയ സിപിഎമ്മും 32 സീറ്റു നേടിയ കോൺഗ്രസും ഇക്കുറി പൂജ്യത്തിലൊതുങ്ങി.
തൃണമൂൽ 47.9 ശതമാനം വോട്ടും (2019ൽ 42.69 ശതമാനം) ബിജെപി 38.1 ശതമാനം (2019ൽ 40.64 ശതമാനം) വോട്ടും നേടി. മഹാസഖ്യത്തിൽ സിപിഎം 4.73 ശതമാനവും കോൺഗ്രസ് 2.93 ശതമാനവും വോട്ടുകളാണ് ആകെ നേടിയതെന്ന് അന്തിമ കണക്കുകൾ സൂചിപ്പിക്കുന്നു.
Read Also: തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില കൂടി; വർധനവ് 18 ദിവസത്തിന് ശേഷം