ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ പെട്രോൾ-ഡീസൽ വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ലിറ്ററിന് 12 മുതല്‍ 15 പൈസ വരെയും ഡീസലിന് 15 മുതല്‍ 18 പൈസ വരെയുമാണ് കൂടിയത്. അഞ്ച് സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയാണ് വില വര്‍ധനവ്.
ഫെബ്രുവരി 23 വരെ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതി വര്‍ധനവുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വില കൂട്ടിയിരുന്നില്ല. അവസാനമായി വില കൂടിയത് ഏപ്രില്‍ 15നായിരുന്നു. തിരഞ്ഞെടുപ്പും ഇന്ധനവിലക്കയറ്റം നിര്‍ത്തിയതും തമ്മില്‍ ബന്ധമില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്കിടയിലും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. അന്താരാഷ്‌ട്ര വിലയെ അടിസ്‌ഥാനമാക്കിയാണ് സര്‍ക്കാരിന് കീഴിലുള്ള എണ്ണക്കമ്പനികളില്‍ അടക്കം വില വ്യത്യാസമെന്നാണ് സര്‍ക്കാര്‍ വാദം.
പുതിയ വില വര്‍ധനവോടെ ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 55 പൈസയായി. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 90നും 96നും ഇടയിലാണ് ഇന്ധനവില. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 50 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്.
Also Read: മമതക്ക് എതിരെ വിദ്വേഷ പരാമർശം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു