കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിയായ അധ്യാപകൻ അറസ്‌റ്റിൽ. ആദൂർ സ്വദേശി ഉസ്‌മാനാണ് അറസ്‌റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ മുബൈയിൽ നിന്നാണ് പിടികൂടിയത്. അധ്യാപകനെതിരെ പോക്‌സോ, ആത്‍മഹത്യ പ്രേരണ, ജൂവനൈസ് ജസ്‌റ്റിസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഈ മാസം എട്ടിനാണ് വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌തത്. ഓൺലൈൻ പഠനത്തിന്റെ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചിരുന്നതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ രക്ഷിതാവ് സ്‌കൂൾ പ്രിൻസിപ്പാലിന് പരാതിയും നൽകിയിരുന്നു. അന്ന് രാത്രി അധ്യാപകൻ വിദ്യാർഥിനിയെ വിളിച്ച് ആത്‌മഹത്യയ്‌ക്ക് പ്രേരിപ്പിക്കുന്ന ശബ്‌ദ സന്ദേശവും പുറത്ത് വന്നിരുന്നു.
ഈ ശബ്‌ദ സന്ദേശത്തിന് ശേഷമാണ് വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. തുടർന്ന് അധ്യാപകൻ ഒളിവിലായിരുന്നു. സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തേ കേസെടുത്തിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
Read Also: കോവിഡ് മൂന്നാം തരംഗം; 100 അത്യാധുനിക ഐസിയു കിടക്കകള്‍ കൂടി സജ്‌ജം