വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പ്രതികൾ പോലീസിൽ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഇവർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇവർക്കെതിരെ ഗാർഹികപീഡനം, ആത്‍മഹത്യാപ്രേരണ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. ദർശനയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ദർശനയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നത്. കഴിഞ്ഞ 13ആം തീയതിയാണ് അഞ്ചുവയസുള്ള മകൾ ദക്ഷയുമായി ദർശന പുഴയിൽ ചാടി ജീവനൊടുക്കിയത്. കീടനാശിനി കഴിച്ചതിന് ശേഷമായിരുന്നു പുഴയിൽ ചാടിയത്.
ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്‍മഹത്യ ചെയ്‌തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഭർത്താവും ഭർതൃ പിതാവും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു. ദർശനയെ കൊണ്ട് രണ്ടു തവണ ഓംപ്രകാശ് നിർബന്ധിച്ചു ഗർഭഛിദ്രം ചെയ്യിപ്പിച്ചു. തുടർന്ന് നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിന്റെ മനോവിഷമമാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നും മാതാവ് വിശാലാക്ഷി പറഞ്ഞു.
Most Read| ഡോ. വന്ദന ദാസ് കൊലപാതകം; ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും