തിരുവനന്തപുരം: വെമ്പായത്ത് പ്രിയങ്ക ആത്‌മഹത്യ ചെയ്‌ത കേസിൽ പ്രിയങ്കയുടെ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. കേസിൽ രണ്ടാം പ്രതിയാണ് ഇവർ. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
പ്രിയങ്കയുടെ ആത്‌മഹത്യയിൽ ശാന്തമ്മക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇതിനെ തുടർന്ന് ശാന്തമ്മയെ കസ്‌റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ ഇവർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശ്രമിച്ചപ്പോൾ ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്വേഷണ സംഘം ശാന്തമ്മയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്തിയില്ല.
നേരത്തെ അറസ്‌റ്റ് ചെയ്‌ത ഉണ്ണിക്കെതിരെ ആത്‌മഹത്യ പ്രേരണാക്കുറ്റം, സ്‌ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആത്‌മഹത്യ ചെയ്യുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പോലീസിൽ പരാതി നൽകിയിരുന്നു. വട്ടപ്പാറ സ്‌റ്റേഷനിലാണ് പരാതി നൽകിയത്. സ്‌ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിലുണ്ട്.
പരാതി നൽകിയ ശേഷം അങ്കമാലിയിലെ വീട്ടിൽ നിന്ന് വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്‌മഹത്യ ചെയ്‌തത്. ആത്‌മഹത്യക്ക് കാരണം മാനസിക-ശാരീരിക പീഡനമാണെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങളടക്കം ബന്ധുക്കൾ പോലീസിന് കൈമാറുകയും ചെയ്‌തിരുന്നു.
Read also: നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം; സർക്കാർ സുപ്രീം കോടതിയിൽ