ന്യൂയോർക്ക്: യോഗ്യതാ മത്സരം കളിക്കാതെ തന്നെ ഇന്ത്യൻ ടെന്നീസിലെ പ്രമുഖ യുവ താരം സുമിത് നാഗലിന് യു.എസ് ഓപ്പണിലേക്ക് പ്രവേശനം ലഭിച്ചു. പല വമ്പൻ കളിക്കാരും ടൂർണമെന്റിൽ നിന്നും വിട്ടുനിന്നതാണ് ലോക റാങ്കിങ്ങിൽ 127-ാമത് സ്ഥാനക്കാരനായ സുമിത്തിന് ഇപ്പോൾ അവസരം നേടിക്കൊടുത്തത്. അമേരിക്കയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രമുഖ താരങ്ങൾ പിന്മാറിയതോടെയാണ് റാങ്കിങ്ങിൽ പിന്നിലുള്ള പലർക്കും യു.എസ് ഓപ്പൺ എന്ന സ്വപ്നം യാഥാർത്ഥ്യമായത്. ആഗസ്റ്റ് 31നാണ് ടൂർണമെന്റ് മത്സരങ്ങൾ ആരംഭിക്കുക.
നിലവിലെ ചാമ്പ്യനായ റാഫേൽ നദാൽ ഇത്തവണ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസും കളത്തിലിറങ്ങില്ല. ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‌ലി ബാർട്ടിയും പിന്മാറ്റം നേരത്തെ അറിയിച്ചിരുന്നു. നദാലിനെ പോലുള്ള കളിക്കാരുടെ പിന്മാറ്റം ടൂർണമെന്റിന് തിരിച്ചടിയാകും. അതേസമയം നൊവാക് ദ്യോകോവിച് കളത്തിലിറങ്ങുമെന്നത് സംഘാടകർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. നേരത്തെ സെർബിയയിൽ നടന്ന ടൂർണ്ണമെന്റിനിടെ കോവിഡ് സ്ഥിരീകരിച്ച താരം ഇപ്പോൾ പ്രതിരോധ ശേഷി നേടിയെടുത്തതിനാൽ കളിക്കുമെന്നുറപ്പായിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഇതിഹാസ താരം റോജർ ഫെഡററോട് ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയ നാഗലിന് ഇത് രണ്ടാം യു.എസ് ഓപ്പൺ ആണ്. മത്സരത്തിന്റെ ആദ്യ സെറ്റിൽ ഫെഡററെ മുട്ടുകുത്തിച്ചായിരുന്നു ഈ ഇരുപത്തിരണ്ടുകാരന്റെ മടക്കം. യു.എസ് ഓപ്പണിൽ ഫെഡറർക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയ നാലാമത്തെ കളിക്കാരൻ കൂടിയാണ് നാഗൽ. നിലവിൽ ജർമ്മനിയിൽ പരിശീലനം നടത്തുന്ന താരം, മികച്ച അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്നും മെയിൻ ഡ്രൊയിൽ കടക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും പ്രതികരിച്ചു. ടെന്നീസ് മത്സരങ്ങൾ മാർച്ച് മാസത്തോടെ നിർത്തിവെച്ചിരുന്നതിനാൽ ജർമ്മനിയിൽ തന്നെ തുടർന്ന താരത്തിന് അവിടെ ചില മത്സരങ്ങൾ കളിക്കാനും സാധിച്ചിരുന്നു.