പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക രണ്ടാം നമ്പർ വനിതാ താരം നവോമി ഒസാക്ക പിൻമാറി. ആദ്യ മൽസരം ജയിച്ചതിന് ശേഷം റോളണ്ട് ഗാരോസിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിന് ഒസാക്കയ്‌ക്ക് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കില്ലെന്ന് താരം വ്യക്‌തമാക്കിയത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു താരത്തിന്റെ പ്രഖ്യാപനം.
മൽസരങ്ങളുടെ പിരിമുറുക്കവും സമ്മർദ്ദങ്ങളും കൊണ്ടാണ് താൻ മാദ്ധ്യമങ്ങളെ കാണാതിരുന്നത്. ഈ സമയത്ത് ടൂർണമെന്റിന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം തന്റെ പിൻമാറ്റമാണ്. സഹപ്രവർത്തകർക്കും ഇത് ഗുണം ചെയ്യും. പാരിസിൽ നടക്കുന്ന മൽസരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതുമൂലം സാധിക്കുമെന്നും ഒസാക്ക ട്വിറ്ററിൽ കുറിച്ചു.
ജാപ്പനീസ് സൂപ്പർ താരമായ ഒസാക്ക മാദ്ധ്യമങ്ങളെ കാണാൻ വിസമ്മതിച്ചത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ പിൻമാറ്റത്തോടെ മറ്റ് ചർച്ചകൾക്ക് അവധി കൊടുത്ത് ആളുകൾ ടൂർണമെന്റിൽ മാത്രം ശ്രദ്ധിക്കുമെന്നാണ് താരം പറയുന്നത്.
ആദ്യ മൽസരത്തിലെ വിജയത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണാതിരുന്നതിന് 15,000 ഡോളറായിരുന്നു ഒസാക്കയ്‌ക്ക് പിഴ ചുമത്തിയത്. ഈ നിലപാട് തുടർന്നാൽ തുടർന്നുള്ള ഗ്രാന്റ് സ്‌ളാമുകളിൽ വിലക്കേർപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, 2008ലെ യുഎസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം തനിക്ക് വിഷാദ രോഗം ബാധിച്ചതായും, പൊതുവേദിയിൽ സംസാരിക്കാൻ കഴിയാറില്ലെന്നുമാണ് ഒസാക്കയുടെ വിശദീകരണം. മൽസരത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുക എന്നത് കാലഹരണപ്പെട്ട നിയമമാണെന്നും ഒസാക്ക പറഞ്ഞു. മുതിർന്ന താരങ്ങൾ ഉൾപ്പടെയുള്ളവർ നവോമിയുടെ പിൻമാറ്റത്തോട് എങ്ങനെ പ്രതികരിക്കും എന്നതാണ് നിലവിൽ കായിക ലോകം ഉറ്റുനോക്കുന്നത്.
Also Read: സെൻട്രൽ വിസ്‌ത പദ്ധതി; കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി