ന്യൂഡെൽഹി: സെൻട്രൽ വിസ്‌ത പദ്ധതിക്കെതിരെ കുപ്രചാരണങ്ങൾ നടന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടവും ഇല്ലാതാകില്ലെന്ന് ഹര്‍ദീപ് സിംഗ് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷം ഈ പദ്ധതിയെ ധൂർത്തെന്ന് വിളിച്ചു. 2008 മുതൽ തന്നെ പുതിയ പാർലമെന്റ് മന്ദിരം നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു പദ്ധതി തുടങ്ങാനുള്ള തീരുമാനം കോവിഡിന് മുൻപ് തന്നെ എടുത്തിരുന്നതാണെന്നും ഹർദീപ് സിംഗ് പറഞ്ഞു.
സെൻട്രൽ വിസ്‌ത അവന്യൂവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളിലും കള്ളക്കഥകളിലും വിശ്വസിക്കരുത്. പദ്ധതി നടപ്പിലാക്കുമ്പോൾ കുറച്ച് മരങ്ങൾ മാത്രമേ പറിച്ച് നടുകയുള്ളൂ. മൊത്തത്തിൽ പച്ച കൊണ്ടുള്ള ആവരണം വർധിക്കും. വിളക്ക് കാലുകള്‍ പോലുള്ള പൈതൃക ചിഹ്‌നങ്ങള്‍ പുനസ്‌ഥാപിക്കും; കേന്ദ്രമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.
സെൻട്രൽ വിസ്‌തയെക്കുറിച്ചുള്ള വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്ന് ഇതിന് മുമ്പും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥന നടത്തിയിരുന്നു. അതേസമയം, സെൻട്രൽ വിസ്‌തയുടെ നിർമാണ പ്രവർത്തനങ്ങൾ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി, ഒരു ലക്ഷം രൂപ പിഴ ചുമത്തിയാണ് ഹരജി തള്ളിയത്.
Read Also: രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായി; സുപ്രീം കോടതി