ന്യൂഡെൽഹി: രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. രണ്ട് തെലുഗു ടിവി ചാനലുകള്‍ക്ക് എതിരെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
തെലുഗു ന്യൂസ് ചാനലുകളായ ടിവി 5, എബിഎൻ ആന്ധ്ര ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആന്ധ്രാ പ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ വിമത എംപി കനുമുരി രഘുരാമ കൃഷ്‌ണം രാജുവിന്റെ അഭിമുഖം സംപ്രേഷണം ചെയ്‌തതിനാണ് ചാനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി.
മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെയും, പാര്‍ട്ടിയുടെയും കടുത്ത വിമര്‍ശകനാണ് രഘുറാം രാജു. സംസ്‌ഥാന സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച വരുത്തിയെന്നാണ് എംപി ചാനലില്‍ പറഞ്ഞത്.
എന്നാൽ, കോവിഡ് ദുരിതം വിളിച്ചു പറയുന്നവര്‍ക്കെതിരെ കുറ്റം ചുമത്തരുതെന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് സംസ്‌ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് ചാനലുകള്‍ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. ചാനലുകളുടെ വാദം അംഗീകരിച്ച കോടതി, ഇവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം തള്ളുകയായിരുന്നു.
ചാനലുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ആന്ധ്രാ പ്രദേശ് സർക്കാർ ചാനലുകളെ നിശബ്‌ദരാക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകൾക്ക് വ്യക്‌തത വരുത്താൻ സമയമായെന്നും ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
Kerala News: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍