ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ‘ഇന്ത്യ’ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും. അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും തന്റെ പാർട്ടി പ്രമേയത്തെ എതിർക്കാൻ പോവുകയാണെന്നും വൈഎസ്ആർ കോൺഗ്രസ് എംപി വി വിജയസായി റെഡ്‌ഡി പറഞ്ഞു.
‘എല്ലാം നല്ല രീതിയിൽ നടക്കുമ്പോൾ അവിശ്വാസ പ്രമേയത്തിന്റെ ആവശ്യം എവിടെയാണ്? ഞങ്ങൾ പ്രമേയത്തെ എതിർക്കാൻ പോവുകയാണെന്നും’ വി വിജയസായി റെഡ്‌ഡി വ്യക്‌തമാക്കി. അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ബിഎസ്‌പി എംപി മലൂക്ക് നഗർ പറഞ്ഞു. ‘കോൺഗ്രസിൽ നേതൃത്വത്തിന്റെ അഭാവമുണ്ട്. നിങ്ങൾക്ക് മുന്നിൽ സഖ്യകളുണ്ട്. അതിനാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാവരും അവരവരുടെ അഭിപ്രയം അവതരിപ്പിക്കും. പിന്നീട് പ്രധാനമന്ത്രി വരും. അവരുടെ ഓരോ പോയിന്റിനും മറുപടി നൽകും. പ്രതിപക്ഷം ദുർബലമാകും. അതുകൊണ്ട് ഇതൊന്നും ആലോചിക്കാൻ പോലും പാടില്ലായിരുന്നു എന്ന് തോന്നുന്നുവെന്നും’ ബിഎസ്‌പി എംപി മലൂക്ക് നഗർ പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ അവിശ്വാസ പ്രമേയ നോട്ടീസിന് ലോക്‌സഭയിൽ അവതരണാനുമതി നൽകിയിരുന്നു. അടുത്ത പത്ത് ദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്ന് സ്‌പീക്കർ ഓം ബിർല പറഞ്ഞു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ ഗൗരവ് ഗോഗോയ് ആണ് 50 പേരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
സഭയിൽ മണിപ്പൂർ കലാപം ചർച്ചയിൽ കൊണ്ടുവരാനും മറുപടി പറയാൻ പ്രധാനമന്ത്രിയെ നിർബന്ധിതാക്കാനുമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം സമ്മേളനം തുടങ്ങിയപ്പോൾ മുതൽ ആവശ്യപ്പെടുന്നുണ്ട്. വർഷകാല സമ്മേളനം വ്യാഴാഴ്‌ച ആരംഭിച്ചത് മുതൽ മണിപ്പൂർ വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു.
Most Read: മൈക്ക് തകരാറിലായ കേസ്; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് സമർപ്പിക്കും