ചിറ്റാരിക്കാൽ: നിർമാണം വൈകുന്നതും ഒരാഴ്‌ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാകുന്നു. ചിറ്റാരിക്കാൽ- കുന്നുംകൈ, ബോംബെ മുക്ക്- ചിറ്റാരിക്കാൽ, നല്ലോമ്പുഴ- കാക്കടവ്, നല്ലോമ്പുഴ- പാലാവയൽ, ചിറ്റാരിക്കാൽ- ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെ തുടർന്ന് ചെളിക്കുളമായി തീർന്നത്.
മാർച്ച് 31ന് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട പെരളം- ചിറ്റാരിക്കാൽ റോഡിന്റെ പണികൾ ഇഴഞ്ഞ് നീങ്ങുകയാണ്. മൺപണി നടത്തിയതിനാൽ ഈ റോഡുകളിൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. പണി പൂർത്തിയാകുന്ന മലയോര ഹൈവേയുടെ ഭാഗമായ ചിറ്റാരിക്കാൽ ടൗണിലും പെരളം- കടുമേനി റോഡിലും ഓവുചാൽ നിർമാണം പൂർത്തിയായിട്ടില്ല. റോഡരികിലെ വൈദ്യുത തൂണുകൾ മാറ്റി സ്‌ഥാപിക്കാത്തതിനാൽ പലയിടത്തും ഓവുചാലുകൾ ഭാഗികമാണ്.
ശക്‌തമായ വേനൽമഴയിൽ വെള്ളം കുത്തിയൊലിച്ച് പൂർത്തിയാകുന്ന റോഡുകൾ പോലും തകരാൻ തുടങ്ങി. ചിറ്റാരിക്കാൽ ടൗണിലെ കുരിശുപള്ളിക്ക് സമീപത്തെ റോഡുകളും മഴയിൽ തകർന്നിട്ടുണ്ട്.
Also Read: കോവിഡ് രൂക്ഷം; ജില്ലയിൽ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിൽ