ഫോട്ടോ ഫിനിഷില്‍ ഹൈദരാബാദ്; ബംഗളൂര്‍ പുറത്ത്

By Sports Desk , Malabar News
MALABARNEWS-KANE-WILLIAMSON
Kane Williamson
Ajwa Travels

അബുദാബി: കുറഞ്ഞ സ്‌കോറിന് മുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. എലിമിനേറ്റര്‍ മൽസരത്തിലെ തോല്‍വിയോടെ ബംഗളൂര്‍ ഐ പി എല്ലില്‍ നിന്ന് പുറത്തായി. വിജയലക്ഷ്യമായ 132 റണ്‍സ് രണ്ട് പന്ത് ശേഷിക്കെ ഹൈദരാബാദ് നേടി.

ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂര്‍ നിശ്‌ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സാണ് എടുത്തത്. കെയ്ന്‍ വില്യംസണിന്റെ (പുറത്താകാതെ 50) ഒറ്റയാള്‍ പോരാട്ടമാണ് ഹൈദരാബാദിനെ രക്ഷിച്ചത്. പുറത്താകാതെ 24 റണ്‍സ് എടുത്ത ജേസണ്‍ ഹോള്‍ഡര്‍ മികച്ച പിന്തുണ നല്‍കി. അവസാന നാല് പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സ് ആവശ്യമായപ്പോള്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി അടിച്ച ഹോള്‍ഡറാണ് കളി ഹൈദരാബാദിന് അനുകൂലമാക്കി മാറ്റിയത്.

ഓപ്പണര്‍മാരുടെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറാണ് ബംഗളൂര്‍ ബാറ്റിംഗിനെ തകര്‍ത്തത്. ബംഗളൂര്‍ നിരയില്‍ എ ബി ഡിവിലിയേഴ്‌സ് (56) മാത്രമാണ് പൊരുതിയത്. ബംഗളൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗളൂരിന് തുടക്കം മുതല്‍ ബാറ്റിംഗ് തകര്‍ച്ചയായിരുന്നു. ദേവ്ദത്ത് പടിക്കലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (6) രണ്ടാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറിന്‌ മുന്നില്‍ കീഴടങ്ങി. ആരോണ്‍ ഫിഞ്ചും പടിക്കലും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഹോള്‍ഡര്‍ തകര്‍ത്തു. 1 റണ്‍സ് എടുത്ത പടിക്കല്‍ പ്രിയം ഗാര്‍ഗിലിന്റെ കൈകളില്‍ അവസാനിച്ചു. ആരോണ്‍ ഫിഞ്ചും എ ബി ഡിവിലിയേഴ്‌സും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഫിഞ്ചിന്റെ രൂപത്തില്‍ മൂന്നാം വിക്കറ്റ് വീണു. ഷഹ്ബാസ് നദീമിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച ഫിഞ്ച് (32) അബ്‌ദുൾ സമദ് പിടിച്ചാണ് പുറത്തായത്.

പകരക്കാരന്‍ മൊയീന്‍ അലി വന്നതു പോലെ മടങ്ങി. ഫ്രീ ഹിറ്റ് ഷോട്ടിന് ശേഷം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിയ അലിയെ റഷീദ് ഖാന്‍ നേരിട്ടുള്ള ഏറില്‍ പുറത്താക്കുക ആയിരുന്നു. 8 റണ്‍സ് എടുത്ത ശിവം ദുബെ ഹോള്‍ഡറിന്റെ രണ്ടാം സ്‌പെല്ലില്‍ പുറത്തായി. ഡേവിഡ് വാര്‍ണര്‍ക്കായിരുന്നു ക്യാച്ച്. നടരാജന്‍ എറിഞ്ഞ 18ആം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ (5) സമദ് പിടിച്ച് പുറത്താക്കി. 42 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ ഡിവിലിയേഴ്‌സിനെ അതേ ഓവറില്‍ നടരാജന്‍ ക്ളീൻ ബൗള്‍ഡ് ചെയ്‌തതോടെ 140 റണ്‍സെങ്കിലും നേടാമെന്ന പ്രതീക്ഷ ബംഗളൂര്‍ ഉപേക്ഷിച്ചു.

തകര്‍ച്ചയോടെ ആയിരുന്നു ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് തുടങ്ങിയത്. പരുക്കേറ്റ വൃദ്ധിമാന്‍ സാഹക്ക് പകരം ടീമിലെത്തിയ ശ്രീവൽസ് ഗോസ്വാമി (0) ഇന്നിംഗ്‌സിലെ നാലാം പന്തില്‍ തന്നെ പുറത്തായി. മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ എ ബി ഡിവിലിയേഴ്‌സിന്റെ കൈകളില്‍ എത്തിക്കുക ആയിരുന്നു. വാര്‍ണറും മനീഷും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പതിയെ കളി ഹൈദരാബാദിന് അനുകൂലമാക്കി തിരിക്കുന്നതിനിടെ വാര്‍ണര്‍ (17) പുറത്തായി.

ആദ്യ വിക്കറ്റിന്റെ ആവര്‍ത്തനം പോലെ സിറാജിന്റെ പന്തില്‍ ഡിവിലിയേഴ്‌സ് ക്യാച്ചെടുക്കുമ്പോള്‍ ടീം സ്‌കോര്‍ 43ല്‍ എത്തിയിരുന്നു. മികച്ച സ്‌ട്രോക്കുകള്‍ കളിച്ചു വന്ന മനീഷ് പാണ്ഡെ (24) ആദം സാംപക്ക് മുന്നില്‍ കീഴടങ്ങിയതോടെ ഹൈദരാബാദിന് അപകടം മണത്തു.

സ്‌പിൻ ബോളിനെ കവറിലൂടെ കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മനീഷിനെ മികച്ചൊരു റിഫ്‌ളക്‌സ് ക്യാച്ചിലൂടെ ഡിവിലിയേഴ്‌സ് പുറത്താക്കി. യൂസ്‌വേന്ദ്ര ചാഹല്‍ ഓഫ്‌സൈഡില്‍ ഒരുക്കിയ കെണിയില്‍ കൂറ്റനടിക്ക് ശ്രമിച്ച് പ്രിയം ഗാര്‍ഗില്‍ (7) ആദം സാംപയുടെ കൈകളില്‍ ഒതുങ്ങി. തുടര്‍ന്ന് വില്യംസണും ഹോള്‍ഡറും ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തില്‍ എത്തിക്കുക ആയിരുന്നു.

Read Also: നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീമിലേക്ക് ഗ്രേസും; ചിത്രീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE