കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മയക്ക് മാനസികാസ്വാസ്‌ഥ്യം ഇല്ലെന്ന് ഡോക്‌ടർമാരും സ്‌ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പയ്യാനക്കലിൽ അഞ്ച് വയസുകാരി ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയെ അമ്മ സമീറ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ കുട്ടിയും അമ്മ സമീറയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കേസിൽ ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. നാട്ടുകാർ പറഞ്ഞതനുസരിച്ചാണ് പോലീസ് അമ്മയെ കസ്‌റ്റഡിയിലെടുക്കുന്നത്.
കസ്‌റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ സമീറയ്‌ക്ക് മാനസികാസ്വാസ്‌ഥ്യം ഇല്ലെന്ന് ഡോക്‌ടർമാർ റിപ്പോർട് നൽകി. ഈ സാഹചര്യത്തിലാണ് ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.
നേരത്തെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് വാർത്തകൾ പുറത്തുവന്നത്. പക്ഷെ കഴുത്ത് ഞെരിച്ചതിന്റെയോ കയറിട്ടു കുരുക്കിയതിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ അടയാളങ്ങൾ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. തുടർന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തു വന്നതോടെയാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്ന് തിരിച്ചറിഞ്ഞത്.
Malabar News: മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്‌ടറില്ല; പ്രതിസന്ധിയിലായി ക്ഷീരകർഷകർ