കാസർഗോഡ്: തൃക്കരിപ്പൂർ വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ വലിയപറമ്പ് മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്‌ടറുടെയും ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറുടെയും സേവനമില്ലാത്തത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി. മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും വിവിധ പദ്ധതികളിലെ ആനുകൂല്യം കർഷകർക്ക് കൃത്യമായി ലഭിക്കുന്നില്ല.
ഇവിടെയുണ്ടായിരുന്ന ഡോക്‌ടർ പ്രസവാവധിക്ക് പോയതിനാൽ പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് മൃഗാശുപത്രിയിലെ ഡോക്‌ടർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറും അവധിയിലാണ്. ഇവിടെ അറ്റൻഡറും പാർട്ട് ടൈം സ്വീപ്പറും മാത്രമാണ് സ്‌ഥിരമായുള്ളത്. മാത്രവുമല്ല നേരത്തെയുണ്ടായിരുന്ന ഡോക്‌ടറും ദീർഘകാലം അവധിയിലായിരുന്നു.
ഇതോടെ ക്ഷീര കർഷകർക്കുള്ള വിവിധ പദ്ധതികളിൽ ഉൾപ്പെടുത്താത്തതിനാൽ കർഷകർക്ക് ആനുകൂല്യങ്ങൾ നഷ്‌ടമാകുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇൻഷുറൻസ് പദ്ധതിയിൽ കർഷകരെ ചേർക്കാത്തതിനാൽ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ചത്തുപോയ പശുക്കൾക്ക് നഷ്‌ട പരിഹാരം ലഭിച്ചിട്ടില്ല. കന്നുകുട്ടികൾക്കുള്ള തീറ്റ സബ്‌സിഡിയും ലഭിക്കുന്നില്ല. കൂടാതെ കന്നുകാലികൾക്ക് രോഗം വന്നാലും ബീജസങ്കലനത്തിനും തൃക്കരിപ്പൂരിലെയും പടന്നയിലെയും ഡോക്‌ടർമാരെ ആശ്രയിക്കേണ്ട നിലയാണ്. ഇത് കർഷകർക്ക് വലിയ സാമ്പത്തിക ചിലവാണ് വരുത്തിവെക്കുന്നത്.
അതേസമയം ഇടയിലക്കാട്ടിൽ അഞ്ച് വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്ന ഐസിഡിപി സബ് സെന്ററും പൂട്ടിയനിലയിലാണ്. ആറുമാസത്തിലധികമായി ഈ ഓഫിസ് തുറക്കുന്നില്ല. ഇടയിലക്കാട്ടെ ക്ഷീരകർഷകർ ഈ സ്‌ഥാപനത്തെ ആശ്രയിക്കുന്നവരാണ്. സെന്ററിന് കെട്ടിട സൗകര്യം ഒരുക്കിയിരുന്നതും ക്ഷീരകർഷകർ തന്നെയാണ്.
മൃഗാശുപത്രിയിൽ എത്രയും വേഗത്തിൽ സ്‌ഥിരമായി ഡോക്‌ടറെയും ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറേയും നിയമിക്കുകയും ഇടയിലെക്കാട്ടിലെ ഐസിഡിപി സബ് സെൻറർ തുറന്നു പ്രവർത്തിക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.
Malabar News: ജില്ലയിലെ ആരോഗ്യ മേഖലയിലെ പോരായ്‌മകൾ; കെഎംജെ ജില്ലാ നേതാക്കളും മന്ത്രിയെകണ്ടു