മലപ്പുറം: ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്‌ഥക്ക് അടിയന്തിര പരിഹാരം കാണണം എന്നാവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളും മന്ത്രി വി അബ്‌ദുറഹ്‌നുമായി കൂടികാഴ്‌ച നടത്തി. സോൺ കമ്മിറ്റി ഭാരവാഹികളും ഇതേ ആവശ്യമുന്നയിച്ച് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു.
കോവിഡ് മഹാമാരിയുടെ സമയത്ത് പോലും ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശോചനീയമാണ്. ജില്ല രൂപംകൊണ്ട് 5 ദശാബ്‌ദം പിന്നിട്ടിട്ടും, ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലയായിട്ടും മെച്ചപ്പെട്ട ചികിൽസക്ക് ജില്ലയിലെ ജനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്‌ഥയിൽ നിന്നും ഇതുവരെ മാറ്റം വന്നിട്ടില്ല.
രോഗ നിര്‍ണയത്തിനുള്ള സൗകര്യങ്ങളും ജില്ലയിൽ അപര്യാപ്‌തമാണ്. ജില്ലയിലെ ഏക ജനറല്‍ അശുപത്രി പ്രവര്‍ത്തനം ഉടന്‍ പുനസ്‌ഥാപിക്കണം. വാക്‌സിനേഷന്‍ വിപുലമാക്കണം. മെഡിക്കല്‍ കോളേജടക്കം ജില്ലയിലെ ആരോഗ്യ രംഗം ശക്‌തിപ്പെടുത്തുന്നതിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കണം. സര്‍ക്കാരും ജില്ലാ പഞ്ചായത്തും ഫണ്ട് ലഭ്യമാക്കേണ്ടതിന് പകരം പൊതു ജനങ്ങളില്‍ നിന്നും ഫണ്ട് പിരിക്കുന്ന ‘പ്രാണവായു പദ്ധതി‘ ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കളക്‌ടറേറ്റിൽ നടന്ന കൂടികാഴ്‌ചയിൽ മന്ത്രിയോടാവശ്യപ്പെട്ടത്.
പികെഎം ബശീര്‍ പടിക്കല്‍, കെപി ജമാല്‍ കരുളായി, പി മുഹമ്മദ് ഹാജി മൂന്നിയൂര്‍, അലിയാര്‍ വേങ്ങര, ശൗക്കത്ത് സഖാഫി കരുളായി എന്നിവർ കൂടികാഴ്‌ചയിൽ സംബന്ധിച്ചു.
Most Read: ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി