ന്യൂഡെൽഹി: അവിഹിതം, പ്രകോപന വസ്‌ത്രധാരണം, വേശ്യ എന്നിവ ഉൾപ്പടെ 40ഓളം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കാനാണ് കോടതി നിർദ്ദേശം. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശൈലീ പുസ്‌തകവും കോടതി പുറത്തിറക്കിയിട്ടുണ്ട്.
ഭാവിയിൽ ജഡ്‌ജിമാർ ഇത്തരം പ്രയോഗങ്ങൾ നടത്തരുതെന്ന് ശൈലീ പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ‘ഹാൻഡ് ബുക്ക് ഓൺ കൊംബാറ്റിങ് ജെൻഡർ സ്‌റ്റീരിയോടൈപ്‌സ്’ എന്ന പേരിലുള്ള ശൈലീ പുസ്‌തകം ജഡ്‌ജിമാർക്കും സഹായകരമാകുമെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി. ഉത്തരവുകൾ തയ്യാറാക്കുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളാണ് പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്‌ത്രീകളുമായി ബന്ധപ്പെട്ട വാക്കുകൾ പ്രയോഗിക്കുമ്പോൾ കൃത്യത പാലിക്കണം. ഒരു സ്‌ത്രീയെ ‘വ്യഭിചാരിണി’ എന്ന് വിളിക്കുന്നത് ഉചിതമല്ല. പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്‌ത്രീ’ എന്ന് പറയാം. ‘അവിഹിത’ എന്ന വാക്കിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’, ‘നിർബന്ധിത ബലാൽസംഗം’ എന്നതിന് പകരം ‘ബലാൽസംഗം’ എന്ന് പ്രയോഗിക്കണം. ‘വേശ്യ’ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് പ്രയോഗിക്കാം. ‘അവിവാഹിതയായ അമ്മ’ എന്നതിന് പകരം ‘അമ്മ’ എന്ന പദം മാത്രം മതിയെന്നും ശൈലീ പുസ്‌തകത്തിൽ പറയുന്നുണ്ട്.
Most Read| കൂടിയ വിലക്ക് വൈദ്യുതി വാങ്ങും; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനം