ന്യൂഡെൽഹി : രാജ്യത്ത് സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനും, ഒടിടി പ്ളാറ്റ്ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കടുത്ത നിയമനിർമാണം ആവശ്യമെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. ഇതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾക്ക് മൂർച്ച പോരെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. അതിനാൽ തന്നെ സമൂഹ മാദ്ധ്യമങ്ങളിലെയും, ഒടിടി പ്ളാറ്റ്ഫോമുകളിലെയും ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി കടുത്ത നിയമങ്ങളും, നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.
താണ്ഡവ് വെബ് സീരീസിനെതിരായ കേസിൽ ആമസോൺ പ്രൈം ഒറിജിനല്‍ കണ്ടന്റ് മേധാവി അപര്‍ണ പുരോഹിതിന്റെ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം തന്നെ കേസിൽ അപർണയുടെ അറസ്‌റ്റ് സുപ്രീംകോടതി തടഞ്ഞു. കൂടാതെ കേസുമായി സഹകരിക്കണമെന്ന് അപർണക്ക് കോടതി നിർദേശവും നൽകിയിട്ടുണ്ട്.
സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന ദുരുപയോഗങ്ങൾ തടയാനും, ഒടിടി പ്ളാറ്റ്ഫോമുകളെ നിയന്ത്രിക്കാനും കേന്ദ്രസർക്കാർ നിയമനിർമാണം നടത്താതെ സാധിക്കില്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്. കേന്ദ്രസർക്കാർ പുറത്തിറക്കിയത് കേവലം മാർഗനിർദേശങ്ങൾ മാത്രമാണെന്നും ഇതിലൂടെ ഒടിടി പ്ളാറ്റ്ഫോമുകൾക്ക് എതിരെയും സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെയും നടപടിയെടുക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. അതിനാൽ തന്നെ കേന്ദ്രസർക്കാർ കടുത്ത നിയമനിർമാണം തന്നെ നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്.
ഒടിടി പ്ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ മതിയായ നടപടി സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ അശ്ളീല ചിത്രങ്ങള്‍ നെറ്റ്ഫ്ളിക്‌സ്, ആമസോണ്‍ തുടങ്ങിയ പ്ളാറ്റ്‌ഫോമുകള്‍ വഴി പ്രദര്‍ശിപ്പിക്കാറില്ലെന്ന് അപര്‍ണ പുരോഹിതിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി അറിയിച്ചു. എന്നാല്‍ ഏറെക്കുറെ എല്ലാം പോണോഗ്രഫി ആണെന്നാണ് തുഷാര്‍ മേത്ത മറുപടി നൽകിയത്.
Read also : രാജി പിൻവലിച്ചു; വയനാട്ടിലെ കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരിച്ചെത്തി