തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന് നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രിയദർശൻ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം ’മരക്കാര്‍’ തിയേറ്ററില്‍ റിലീസ് ചെയ്യില്ല എന്നാണ് തീരുമാനം. ഒടിടിയിലാകും സിനിമയുടെ റിലീസിംഗ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിത്തുടങ്ങി. മിനിമം ഗ്യാരണ്ടി തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരക്കാറിനെ ഒടിടിയിലേക്ക് എത്തിച്ചത്.
എന്നാൽ മരക്കാര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ചു. മെഗാസ്‌റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തിയേറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം നേരത്തെ നിലപാട് അറിയിച്ചിരുന്നു. റിലീസുകള്‍ ഇനിയും ഒടിടിയില്‍ നല്‍കിയാല്‍ സിനിമാ വ്യവസായം തകരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: രാജ്യസഭാ സീറ്റ്; ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം