കൊല്ലം : സ്‌ത്രീധന-ഗാർഹിക പീഡനങ്ങൾ ഒഴിവാക്കാൻ പ്രത്യേക സംവിധാനങ്ങൾ വേണമെന്ന് വ്യക്‌തമാക്കി സുരേഷ് ഗോപി എംപി. കൊല്ലം ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത വിസ്‌മയയുടെ വീട് സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. വൈകിട്ടോടെയാണ് അദ്ദേഹം വിസ്‌മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്.
സ്‌ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടാതെ പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ത്രീധനത്തിന്റെ പേരിൽ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ പെൺമക്കളുള്ള മാതാപിതാക്കളെ അങ്കലാപ്പിലാക്കുന്നുണ്ട്. അതിനാൽ ഇത് ആവർത്തിക്കരുതെന്ന് പറഞ്ഞാൽ മാത്രം മതിയാകില്ലെന്നും, അധികൃതർ ഇടപെട്ട് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുരേഷ് ഗോപി വ്യക്‌തമാക്കി.
സാമൂഹ്യനീതി വകുപ്പ് മുൻകൈയെടുത്ത് ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും, പോലീസുകാർക്ക് എല്ലാം വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read also : ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം