തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നാളുകളായി കര്‍ഷകർ നടത്തുന്ന സമരത്തെ വിമർശിച്ച് രാജ്യസഭാ എംപിയും തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. സമരം നടത്തുന്നവർ യഥാർഥ കര്‍ഷകരല്ലെന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ തന്റെ മുന്നില്‍ വന്ന് സംസാരിക്കാൻ വെല്ലുവിളിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഈ ബില്ല് കേടാകുന്നത് ജനങ്ങള്‍ക്കല്ല, കര്‍ഷകര്‍ക്കല്ല. ബ്രോക്കര്‍മാരായിട്ട് ചില രാഷ്‌ട്രീയക്കാര്‍ മഹാരാഷ്‌ട്രയിലുണ്ട്, പഞ്ചാബിലുണ്ട്. അവര്‍ക്കാണ്. അവര്‍ പാര്‍ലമെന്റിലുമുണ്ട്. ആ രാഷ്‌ട്രീയ എംപി, മുതലാളിമാരുടെ സാമ്രാജ്യങ്ങള്‍ ഇടിഞ്ഞുവീഴും. അതുകൊണ്ടാണ് അവര്‍ പൈസ കൊടുത്ത് ആള്‍ക്കാരെ ഇറക്കി സമരം ചെയ്യിക്കുന്നത്. അതിനപ്പുറം കര്‍ഷകസമരം ഒന്നുമല്ല,’ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, സമരത്തിനോട് കേന്ദ്രസർക്കാർ നിഷേധാത്‌മക സമീപനം തുടരുന്ന സാഹചര്യത്തിൽ തുടർ സമരവുമായി ശക്‌തമായി നീങ്ങാനാണ് കർഷകരുടെ തീരുമാനം. ഡെൽഹിയിലെ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് നിലവിൽ കർഷക സംഘടനകൾ. മെയ് ആദ്യവാരം മാർച്ച് നടത്താനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നിലപാട് എടുത്തിരിക്കുന്നത്. ഡെൽഹിയുടെ അതിർത്തികളിൽ നിന്നും കർഷകർ കാൽനട മാർച്ച് ആരംഭിക്കും.
ഒപ്പം തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ ഏപ്രിൽ 10ന് കെഎംപി അതിവേഗപാത 24 മണിക്കൂർ ഉപരോധിക്കുമെന്നും സംഘടനകൾ സംയുക്‌തമായി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: തുടർ സമരവുമായി കർഷക സംഘടനകൾ; പാർലമെന്റിലേക്ക് കാൽനട ജാഥ