ന്യൂഡെൽഹി: കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായ സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ പരിശ്രമം നടത്തുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
“കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്! കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് ഐകകണ്‌ഠ്യേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ പരിശ്രമം നടത്തും,”- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, നാളികേര വികസന ബോര്‍ഡിലെ രാഷ്‌ട്രീയ നിയമനങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. സഹകരണ പ്രസ്‌ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാസിസ്‌റ്റ് ഭരണകൂടം. രാജ്യത്തെ കാര്‍ഷിക വിപണി മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് പതിച്ച് നല്‍കാനുള്ള നിയമത്തിനെതിരെ തുടങ്ങിയ കര്‍ഷക പ്രക്ഷോഭം ഇപ്പോഴും തുടരുന്നതിനിടെ തന്നെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്‌ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ഇതിനെ കോണ്‍ഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്നും സുധാകരന്‍ വ്യക്‌തമാക്കി.
“കഴിഞ്ഞ ദിവസം പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് രാഷ്‌ട്രീയ നിയമനം നടത്താനുള്ള ബില്‍ പാസാക്കി. ഇതാദ്യമായല്ല സംഘപരിവാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അവര്‍ക്കിഷ്‌ടമുള്ള നിയമം പാസാക്കി എടുക്കുന്നത്. എന്നാല്‍ നാളികേര വികസന ബോര്‍ഡിനെ കാവിവല്‍ക്കരിക്കുന്നത് കേരളത്തിലെ കേര കര്‍ഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്,”- സുധാകരൻ പറഞ്ഞു.
കേരളത്തില്‍ ഭരണകൂട ഇടപെടലിലൂടെ മില്‍മ ഭരണം പിടിച്ചെടുത്തപ്പോള്‍ പാര്‍ലമെന്റില്‍ കേര വികസന ബോര്‍ഡ് രാഷ്‌ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാന്‍ വഴിയൊരുക്കുകയാണ് ബിജെപി ചെയ്‌തത്. ദുരിത കാലത്ത് സഹകരണ പ്രസ്‌ഥാനങ്ങളാണ് സുസ്‌ഥിര വികസനം സാധ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാല്‍ ഇവിടെ കാണുന്നത് സഹകരണ പ്രസ്‌ഥാനങ്ങളില്‍ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്‌ട്രീയ സ്വാര്‍ഥ ലാഭങ്ങള്‍ക്ക് വേണ്ടി കൊള്ള നടത്തുന്ന സര്‍ക്കാരുകളെയാണ്; സുധാകരൻ കുറ്റപ്പെടുത്തി.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നാളികേരത്തിന്റെയും നാളികേര ഉൽപന്നങ്ങളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. കേരളത്തില്‍ ആലുവക്കടുത്ത് വാഴക്കുളത്ത് ബോര്‍ഡ് സാങ്കേതിക വികസന കേന്ദ്രം സ്‌ഥാപിച്ചിട്ടുണ്ട്.
Most Read: സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്‌കറ്റ് അടക്കം പതിനഞ്ചിനങ്ങൾ