വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്‌റ്റലിലെ മുപ്പതോളം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. വിദ്യാർഥികൾക്ക് കടുത്ത വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്കാണ് പ്രധാനമായും രോഗലക്ഷണങ്ങൾ പ്രകടമായത്. മൂന്ന് ദിവസം മുമ്പാണ് വിദ്യാർഥികളിൽ ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്.
അതേസമയം, ഭക്ഷ്യേവിഷബാധയെന്ന സംശയത്തെ തുടർന്ന് ആരോഗ്യപ്രവർത്തകർ സ്‌ഥലത്തെത്തി വെള്ളത്തിന്റെയും ഇവർ കഴിച്ച ഭക്ഷണത്തിന്റെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു. സംഭവത്തെ തുടർന്ന് കോളേജ് ഈ മാസം 31 വരെ അടച്ചു. കോളേജിന് കീഴിലെ ഹോസ്‌റ്റലുകളും താൽക്കാലികമായി അടച്ചു. വിദ്യാർഥികളിൽ ചിലർക്ക് കോവിഡ് പോസിറ്റീവ് ആയതിന്റെ കൂടി പശ്‌ചാത്തലത്തിലാണ് കോളേജും ഹോസ്‌റ്റലും അടച്ചെതെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യപ്രവർത്തകർ കോളേജിൽ എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക പറഞ്ഞു. പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിച്ചാൽ മാത്രമേ വസ്‌തുത കണ്ടെത്താൻ കഴിയൂവെന്നും അവർ പറഞ്ഞു. അതേസമയം, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഹോസ്‌റ്റലിലെ കുടിവെള്ള സംഭരണികൾ അടക്കം ശുചീകരിച്ചു.
Most Read: അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്രാ സ്വദേശികൾക്ക്; നിയമങ്ങളെല്ലാം അട്ടിമറിച്ചു