തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവത്തിൽ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. കഴിഞ്ഞ ചൊവ്വാഴ്‌ച ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങളിൽ ഉണ്ടാകുന്ന കാലതാമസത്തെ തുടർന്നാണ് സ്വപ്‌ന ഇപ്പോഴും ജയിലിൽ കഴിയുന്നത്. സ്വപ്‌ന ഉൾപ്പെടുന്ന 6 കേസുകളിലും ഇന്നലെ വൈകുന്നേരത്തോടെ ജാമ്യ ഉപാധികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇന്ന് ഈ രേഖകൾ അട്ടിക്കുളങ്ങര ജയിലിൽ എത്തിക്കുന്നതോടെ സ്വപ്‌നക്ക് പുറത്തിറങ്ങാൻ സാധിക്കും.
നിലവിൽ അട്ടിക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്‌നക്ക് കേസിൽ ഒരു വർഷം പൂർത്തിയായ ശേഷമാണ് ജാമ്യം ലഭിച്ചത്. സ്വപ്‌നയെ കൂടാതെ കേസിൽ അറസ്‌റ്റിലായ 8 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എൻഐഎ കേസുൾപ്പടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച സ്വപ്‌നയുടെ ജാമ്യവ്യവസ്‌ഥയിൽ 25 ലക്ഷം രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി വ്യവസ്‌ഥ ചെയ്‌തിരിക്കുന്നത്.
അതേസമയം ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖപ്പെടുത്തുന്ന പ്രതികരണത്തിലേക്കാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരാണ് മുഖ്യപ്രതികൾ. കൂടാതെ എന്‍ഐഎ, ഇഡി, കസ്‌റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് കേസ് പ്രധാനമായും അന്വേഷിച്ചത്.
Read also: ഇന്ധനവില കേരളത്തേക്കാൾ കുറവ്; തലപ്പാടിയിലെ പമ്പിൽ വൻ തിരക്ക്