തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞയുടെ മാതൃകയിൽ കല്യാണം നടത്താൻ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്. വിശാലമായ പന്തലിൽ 500 പേരെ പങ്കെടുപ്പിച്ച് തന്റെ വിവാഹം നടത്താൻ ചിറയിൻകീഴ് സ്വദേശി എസ് സജിത്താണ് പോലീസിന്റെ അനുമതി തേടിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് ചടങ്ങ് നടത്താൻ അനുവദിക്കണമെന്നാണ് സജിത്തിന്റെ അപേക്ഷ.
ജൂൺ 15നാണ് കല്ലമ്പലം സ്വദേശിനിയുമായുള്ള സജിത്തിന്റെ വിവാഹം. കല്യാണക്കുറിയും അടിച്ചു കഴിഞ്ഞു. ലോക്ക്‌ഡൗൺ പശ്‌ചാത്തലത്തിൽ നിലവിൽ 20 പേരെ മാത്രമാണ് ക്ഷണിക്കാനാവുക. അപ്പോഴാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ച് സർക്കാർ സത്യപ്രതിജ്‌ഞ നടത്തിയത്. ഇതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നപ്പോൾ വിശാലമായ പന്തലിൽ സാമൂഹിക അകലം പാലിച്ച് രണ്ട് മീറ്റർ അകലത്തിൽ കസേരയിട്ടാണ് ചടങ്ങെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.
അങ്ങനെയെങ്കിൽ അതേ രീതിയിൽ തന്റെ വിവാഹവും നടത്താൻ അനുവദിക്കണമെന്നാണ് സജിത്തിന്റെ ആവശ്യം. ശാർക്കര ക്ഷേത്ര മൈതാനത്ത് സെൻട്രൽ സ്‌റ്റേഡിയത്തിലേത് പോലെ പന്തലിട്ട് സാമൂഹിക അകലവും പാലിച്ച് ചടങ്ങ് നടത്തിക്കോളാമെന്നും സജിത്ത് ഉറപ്പ് നൽകി. അപേക്ഷയുമായി ചിറയിൻകീഴ് പോലീസ് സ്‌റ്റേഷനെ സമീപിച്ചെങ്കിലും അപേക്ഷ വാങ്ങാൻ പോലീസ് കൂട്ടാക്കിയില്ല. എന്നാൽ, കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതോടെ അപേക്ഷ സ്വീകരിച്ച പോലീസ് ഉന്നത ഉദ്യോഗസ്‌ഥരോട് ചോദിച്ച് തീരുമാനം അറിയിക്കാമെന്നും പറഞ്ഞു. പോലീസിന്റെ മറുപടി അറിഞ്ഞ ശേഷം കല്യാണത്തിന് ആളെ വിളിച്ചു തുടങ്ങാനാണ് സജിത്തിന്റെ തീരുമാനം.
Also Read: സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ