തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവും ആരോപണവും ഉന്നയിച്ച് ഗവര്‍ണര്‍ പോരിന് കടുപ്പം കൂട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ ഇന്ന് നടത്തിയിരിക്കുന്നത്.
2019ൽ കണ്ണൂരിൽ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിനെതിരെ കേസെടുത്തില്ലെന്ന പരാതി ഇപ്പോഴും ഗവർണർ ആവർത്തിച്ചു. പ്രൊഫ. ഇർഫാൻ ഹബീബ് തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്നും തന്നെ അപമാനിക്കുന്ന രീതിയിൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്നുമാണ് ഗവർണർ തുടക്കം മുതൽ ആരോപിക്കുന്നത്.
എന്നാൽ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉൽഘാടന സമ്മേളനം ബഹളമയമായെങ്കിലും വേദിയിൽ ഒരുതരത്തിലുള്ള സംഘർഷമോ കൈയേറ്റ നീക്കമോ ഉണ്ടായിട്ടില്ലെന്ന് കണ്ണൂർ സർവകലാശാല രാജ്‌ഭവൻ അധികൃതർക്ക് നിയമപരമായ, വിവിധ തലങ്ങളിലെ അന്വേഷണശേഷം 2019ൽ തന്നെ രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. വിഷയം അതോടെ അവസാനിക്കുകയും ചെയ്‌തതാണ്. എന്നാൽ, വീണ്ടും വീണ്ടും ഗവർണർ ഇത് കുത്തിപൊക്കുന്നത് എന്തിനെന്ന് മനസിലാക്കാൻ സർക്കാരിനായിട്ടില്ല.
ഈ സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്നും തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ആവർത്തിച്ചു. ഇത് സംസ്‌ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നിലപാടായാണ് വിലയിരുത്തൽ.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് കത്തിലൂടെ ഉറപ്പ് നല്‍കിയത് മുഖ്യമന്ത്രിയാണെന്നും എന്നാല്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ണമായും സ്വതന്ത്ര നിലനില്‍പ്പിനെ ചോദ്യം ചെയ്‌ത് സര്‍വകലാശാലകളെ ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.
കേരളത്തില്‍ മാത്രമാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായമുള്ളത്. രണ്ട് വര്‍ഷം ജോലി ചെയ്‌തവർക്ക് പെന്‍ഷന്‍ എന്നത് കൊള്ളയടിയാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. രാജ്യത്ത് മറ്റേതെങ്കിലും സംസ്‌ഥാനത്ത് ഇതുപോലെ നടക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കട്ടേയെന്നും താന്‍ ഇവിടെ എത്തിയത് ജനങ്ങളെ സേവിക്കാനാണെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി.
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകതന്നെ ചെയ്യുമെന്നും പറയാതെ മിണ്ടാതിരിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ പല കാര്യങ്ങള്‍ക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അതിന്റെ തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്ത് വിടുമെന്നും സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കയച്ച രണ്ട് കത്തുകള്‍ മാദ്ധ്യമങ്ങളിലൂടെ നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറയുന്നു.
Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ