കോഴിക്കോട്: എസ്‌വൈഎസ് സംഘടനയുടെ ഉപവിഭാഗമായ ‘സാന്ത്വനം‘, ‘സഹായി വാദിസലാം‘ എന്നീ രണ്ട് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് ആശുപത്രി ആരംഭിക്കുന്നു. സർക്കാരിതര ഏജൻസികൾ സൗജന്യമായി നടത്തുന്ന കോവിഡ് ആശുപത്രികളിൽ ആദ്യത്തേതാണ് പൂനൂരിലെ ‘സാന്ത്വനം കോവിഡ് ഹോസ്‌പിറ്റൽ‘; ഭാരവാഹികൾ പറഞ്ഞു.
ആശുപത്രിയിൽ അഡ്‌മിറ്റ് ആവശ്യമായ കോവിഡ് ബാധിതർക്ക് പൂർണമായും സൗജന്യ ചികിൽസ ലഭ്യമാക്കും. ജില്ലയിലെ പൂനൂരിലുള്ള ‘റിവർഷോർ’ ഹോസ്‌പിറ്റലുമായി സഹകരിച്ചാണ് 28 ബെഡുകളുള്ള ആശുപത്രി ഒരുക്കിയിട്ടുള്ളത്. 14 ബെഡുകൾ സ്‌ത്രീകൾക്കും 14 ബെഡുകൾ പുരുഷൻമാർക്കും സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഓക്‌സിജൻ ഉൾപ്പെടെയുള്ള ആധുനിക ചികിൽസാ സൗകര്യങ്ങളോടെയാണ് കോവിഡ് ആശുപത്രി സംവിധാനം ഒരുക്കിയിട്ടുള്ളത്. ‘സാന്ത്വനം’ പ്രവർത്തകരുടെ സേവനവും ആശുപത്രിയിൽ ലഭ്യമായിരിക്കും.
മലബാർ മേഖലയിൽ കോവിഡ് വ്യാപകമായി വർധിച്ചു വരികയും നിലവിലുള്ള ആശുപത്രി സൗകര്യങ്ങൾ അപര്യാപ്‌തമാകുകയും ചെയ്യുന്ന ഗുരുതരാവസ്‌ഥ നിലനിൽക്കുന്ന ഘട്ടത്തിലാണ് ‘സാന്ത്വനം’ ഇത്തരം മാതൃകാ പ്രവർത്തനവുമായി മുന്നോട്ടു വരുന്നത്. ഇതൊരു സാമൂഹിക ആവശ്യമാണ്. ഇവിടെയെത്തുന്ന രോഗികളുടെ പൂർണമായ ചിലവുകൾ ‘സാന്ത്വനം’ വഹിക്കും; അധികൃതർ വ്യക്‌തമാക്കി.
ഇതുസംബന്ധമായി ചേർന്ന യോഗം അബ്‌ദുല്ല സഅദി ചെറുവാടി ഉൽഘാടനം ചെയ്‌തു. ഡോ എപി അബ്‌ദുൽ ഹക്കീം അസ്ഹരി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, കെഎ നാസർ ചെറുവാടി, മുഹമ്മദ് അഹ്‌മദ്, അലവി സഖാഫി കായലം, പിവി അഹ്‌മദ് കബീർ, അബ്‌ദുസലാം ബുസ്‌താനി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Most Read: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാൻ പ്രത്യേക പാസ് ആവശ്യമില്ല; ലോക്‌നാഥ് ബെഹ്റ