കാബൂൾ: അഫ്ഗാനിലെ വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചുവിട്ട് പകരം നൻമതിൻമ മന്ത്രാലയം രൂപീകരിച്ച് താലിബാൻ സർക്കാർ. രാജ്യത്ത് നൻമ പ്രോൽസാഹിപ്പിക്കുകയും തിൻമ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിന്റെ ചുമതല. ഇസ്‌ലാമിക വസ്‍ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും മന്ത്രാലയത്തിന്റെ ചുമതലയാണ്. വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ വനിതാ ജീവനക്കാരെ പുറത്താക്കുകയും ചെയ്‌തിരുന്നു.
അതേസമയം താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷം അഫ്‌ഗാനിസ്‌ഥാൻ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്. ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും തകർന്ന രാജ്യം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറിയെങ്കിലും ആവശ്യമായ ധനസ്രോതസുകളും നീക്കിയിരിപ്പുകളും രാജ്യത്തില്ല എന്നത് താലിബാൻ രൂപീകരിച്ച സർക്കാരിനെ വലക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ അഫ്‌ഗാനിലെ മുൻ ഉദ്യോഗസ്‌ഥരുടെ വീടുകൾ കേന്ദ്രീകരിച്ച് താലിബാൻ റെയ്‌ഡ് നടത്തി. പരിശോധനയിൽ 12 മില്യൺ ഡോളർ വരുന്ന നോട്ടുകളും സ്വർണവും പിടിച്ചെടുത്തതായി അഫ്‌ഗാനിസ്‌ഥാൻ സെൻട്രൽ ബാങ്ക് വ്യക്‌തമാക്കി. മുൻ സർക്കാർ ഉദ്യോഗസ്‌ഥരുടെ വീടുകളിലാണ് പണം കണ്ടെടുത്തത്. ഇതിൽ ഭൂരിഭാഗം പണവും പിടിച്ചെടുത്തത് മുൻ അഫ്‌ഗാൻ വൈസ് പ്രസിഡണ്ട് അമറുള്ള സലെയുടെ വീട്ടിൽ നിന്നാണെന്ന് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Read also: പ്രതിസന്ധികാലത്തും വികസനം; കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്ക് ദേശീയ അംഗീകാരം