കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്‌ഥരാണ് സംഘത്തിലുള്ളത്.
അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്‌ടറുടെയും എഡിഎമ്മിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറടക്കം സ്‌ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോർട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്.
അതേസമയം തിങ്കളാഴ്‌ച മുതല്‍ താൽകാലിക കെട്ടിടത്തില്‍ താലൂക്ക് ഓഫിസ് പ്രവർത്തിക്കാനായി നടപടികൾ തുടങ്ങി. തിങ്കളാഴ്‌ച മുതല്‍ പൊതുജനങ്ങൾക്കായി ഹെല്‍പ് ഡെസ്‌കും പ്രവർത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും കെട്ടിടത്തിന്റെ അകം മുഴുവൻ കത്തിനശിച്ചിരുന്നു. കംപ്യൂട്ടർ ഉൾപ്പടെ ഓഫിസിലെ എല്ലാ സാധനങ്ങളും കത്തിപ്പോയി. ഫയലുകൾ വളരെ കുറച്ചു മാത്രമേ മാറ്റാൻ കഴിഞ്ഞുള്ളൂ.
Most Read: പിടി തരാതെ കുറുക്കൻമൂലയിലെ കടുവ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്