വയനാട്: കുറുക്കൻമൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കുറുക്കൻമൂലയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്‌ഥാപനത്തിലെ സിസിടിവിയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
ദൃശ്യങ്ങൾ വനം വകുപ്പിന് കൈമാറി. മൂന്ന് ദിവസം മുമ്പ് കടുവയുടെ ചിത്രം പാൽ വെളിച്ചം വനമേഖലയിൽ വനപാലകർ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിലും പതിഞ്ഞിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ ലഭിച്ചിട്ടില്ല.
അതേസമയം, വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ വനം വകുപ്പ് ജീവനക്കാരിൽ ഒരാൾ അരയിൽ കരുതിയ കത്തിയെടുത്ത് പ്രദേശവാസികളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ഇന്നലെ രാത്രി ഒരുമണിയോടെ പുതിയേടം പ്രദേശത്ത് കടുവ ഇങ്ങിയത് ഒരു കുടുംബം കണ്ടിരുന്നു. അവർ കൗൺസിലർ വിപിൻ വേണു ഗോപാലിനെ വിളിച്ച് അറിയിക്കുകയും തുടർന്ന് രാവിലെ 9 മണിയോടെ വനംവകുപ്പ് അവിടെ എത്തുകയും ചെയ്‌തു. എന്നാൽ ഉദ്യോഗസ്‌ഥർ വേണ്ട രീതിയിൽ തിരച്ചിൽ നടത്തിയില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും തിരച്ചിൽ നടത്താൻ ആവശ്യമായ സംവിധാനങ്ങൾ കയ്യിൽ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിന്റെ പേരിലായിരുന്നു രാവിലെ പ്രദേശത്ത് ഉദ്യോഗസ്‌ഥരുമായി സംഘർഷമുണ്ടായത്. വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് കാര്യം ഉന്നയിച്ച് പ്രദേശവാസികളും ഉദ്യോഗസ്‌ഥരും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്‌ഥൻ കത്തി ഊരാൻ ശ്രമിച്ചത്.
Most Read: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചുTiger-in-Kurukkanmoola