മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ പിടിയിൽ. താനൂരിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ബോട്ടപകടത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. ബോട്ടുടമ നാസർ, ഇയാളെ രക്ഷപെടാൻ സഹായിച്ച സഹോദരൻ സലാം, മറ്റൊരു സഹോദരന്റെ മകൻ വാഹിദ്, നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്‌റ്റിലായത്.
ബോട്ട് അപകടത്തിൽപ്പെട്ടതിന് പിന്നാലെ നീന്തി കരയ്‌ക്ക് കയറിയ ദിനേശൻ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. അതിനിടെ, അറസ്‌റ്റിലായ ബോട്ടുടമ നാസറിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്‌തിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ വൈകിട്ടാണ് നാസറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്‌തത്. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. ബോട്ടിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായി അന്വേഷണം നടക്കുകയാണ്.
അതേസമയം, താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്‌ത്രീയമായി കുത്തിനിറച്ചു കേറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ബോട്ടിന്റെ ഡെക്കിൽ പോലും നിയമവിരുദ്ധമായി ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്‌റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടിൽ ജോലി ചെയ്‌ത മുഴുവൻ പേരെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഉദ്യോഗസ്‌ഥ തലത്തിൽ എന്തൊക്കെ തരത്തിലുള്ള സഹായങ്ങൾ ലഭിച്ചു എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത വരാനുണ്ട്. ഇതിനായി നാസറിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം നാളെ അപേക്ഷ നൽകും.
Most Read: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു