മലപ്പുറം: താനൂർ കസ്‌റ്റഡി മരണത്തിൽ പ്രതിപട്ടിക സമർപ്പിച്ചു ക്രൈം ബ്രാഞ്ച്. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്‌ഥരാണ് പ്രതിപട്ടികയിലുള്ളത്. പ്രതികൾ എസ്‌പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്‌ഥരാണ്. പ്രതികളായ നാല് പോലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഒന്നാം പ്രതി താനൂർ സ്‌റ്റേഷനിലെ സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്‌റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്‌റ്റേഷനിലെ സിപിഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്‌റ്റേഷനിലെ സിപിഒ വിപിൻ എന്നിങ്ങനെയാണ് പ്രതിപട്ടിക. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് വിവരം.
അറുപതോളം പേരുടെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തിയിരുന്നു. കേസിൽ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. താമിർ ജിഫ്രി മരിച്ച ദിവസം സ്‌റ്റേഷൻ ഡ്യൂട്ടിയിൽ പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. താനൂർ സ്‌റ്റേഷനിലെ എസ്‌ഐ കൃഷ്‌ണലാൽ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്‌ഥർ ലിപിൻ, സിവിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഹരീഷ്, ഡ്രൈവർ പ്രശോഭ് എന്നിവരാണ് താമിറിനെയും കൂടെയുള്ളവരെയും അറസ്‌റ്റ് ചെയ്‌തത്.
താനൂർ കസ്‌റ്റഡി മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട് തേടിയിരുന്നു. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എത്രയും പെട്ടെന്ന് സിബിഐ കേസ് ഏറ്റെടുക്കണമെന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടിരുന്നു.
Most Read| മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണമില്ല; ഹരജി തള്ളി