ന്യൂഡെൽഹി: എഴുത്തുകാരനും തെഹൽക സ്‌ഥാപക പത്രാധിപരുമായ തരുൺ തേജ്‌പാലിനെ ലൈംഗിക പീഡനക്കേസിൽ വെറുതെവിട്ടു. 2013ൽ ഗോവയിലെ ഹോട്ടലിന്റെ ലിഫ്‌റ്റിൽ വെച്ച് വനിതാ സഹപ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗോവയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
വിചാരണ പൂർത്തിയായ ശേഷം മൂന്നുതവണ കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു. തേജ്‌പാലിന്റെ അഭിഭാഷകനായിരുന്ന അഡ്വ. രാജീവ് ഗോമസ് കോവിഡ് ബാധിച്ച് കഴിഞ്ഞയാഴ്‌ചയാണ് മരിച്ചത്. സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് 2013 നവംബറിലാണ് ഗോവ പോലീസ് തേജ്‌പാലിന് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. 2014 മെയ് മുതൽ ഇയാൾ ജാമ്യത്തിലായിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്‌പാൽ ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ കോടതികൾ ഹരജി തള്ളുകയാണ് ചെയ്‌തത്. ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്‌റ്റിസ് അരുൺ മിശ്ര, എംആർ ഷാ, ബിആർ ഗവായി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തേജ്‌പാലിന്റെ ഹരജി തള്ളിയത്. കേസിൽ 6 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അന്ന് നിർദ്ദേശിച്ചിരുന്നു.
Read also: പോലീസുമായി ഏറ്റുമുട്ടൽ; മഹാരാഷ്‌ട്രയിൽ 13 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു