ഇസ്‌ലാമാബാദ്: അധ്യാപകരുടെ വസ്‍ത്ര ധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാകിസ്‌ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി- ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിലക്ക്. ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്‌തി ശുചിത്വത്തിലും മാന്യത പുലർത്തണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത് മുടി വെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധ തൈലങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ്. ജോലി സമയം, ഔദ്യോഗിക കൂടിച്ചേരലുകൾ, യോഗങ്ങൾ, കാമ്പസിൽ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് വിജ്‌ഞാപനത്തിൽ പറയുന്നത്.
എല്ലാ അധ്യാപകരും ക്‌ളാസിൽ ടീച്ചിങ് ഗൗണും ലബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാർ മാന്യമായ സൽവാർ കമ്മീസ്, ട്രൗസർ, ഷർട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കിൽ സ്‌കാർഫ് നിർബന്ധമായും ധരിച്ചിരിക്കണം.
മഞ്ഞുകാലത്ത് അധ്യാപികമാർക്ക് കോട്ട്, ബ്ളേസേഴ്‌സ്, സ്വെറ്റർ, ഷാൾ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. സ്ളിപ്പേഴ്‌സ് ധരിക്കാൻ അനുവാദമില്ല. സ്‌കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാ ജീവനക്കാർക്ക് യൂണിഫോം വേണമെന്നും വിജ്‌ഞാപനത്തിൽ പറയുന്നുണ്ട്.
പാകിസ്‌ഥാന്റെ ഫെഡറൽ ഡയറക്‌ടറേറ്റ് ഓഫ് എജ്യുക്കേഷൻ ഇത് സംബന്ധിച്ച് വിജ്‌ഞാപനം പുറപ്പെടുവിച്ചു. ഉത്തരവ് അതത് സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചു കഴിഞ്ഞു. ഉത്തരവ്, വസ്‍ത്ര സ്വതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് ചിലർ ആരോപിച്ചു. മറ്റ് ചിലർ ഇതിനെ താലിബാന്റെ നിർദ്ദേശങ്ങളുമായാണ് താരതമ്യപ്പെടുത്തിയത്.
Kerala News: പരാതി പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല, പ്രശ്‌നങ്ങൾ തുടങ്ങിയത് നവാസ് വന്നതിന് ശേഷം; ഹഫ്‌സ