തിരുവനന്തപുരം: ഒന്നാം ക്ളാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. കോവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി.
ഒന്നാം ക്ളാസുകാരെ സ്വാഗതം ചെയ്‌തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതൽ വേണ്ട സന്ദർഭമാണിതെന്നും, ദുരന്ത ഭീഷണി ഒഴിയുന്ന മുറയ്‌ക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു. ഈ സന്ദേശം അടങ്ങിയ കാർഡ് തിങ്കളാഴ്‌ചക്കുള്ളിൽ ഒന്നാം ക്ളാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്നിറക്കിയ ഉത്തരവ്.
കെബിപിഎസ് അച്ചടിച്ച ആശംസാ കാർഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പ്രധാന അധ്യാപകർ വാങ്ങി അധ്യാപകർ മുഖേനെയാണ് കൈമാറേണ്ടത്. കോവിഡ് ഡ്യൂട്ടിക്കും സ്‌കൂൾ പ്രവേശനത്തിനുള്ള നടപടികൾ തുടങ്ങുന്നതിനും ഇടയിൽ പുതിയ നിർദ്ദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതി.
സ്‌കൂൾ തുറക്കുന്നതിനെ കുറിച്ചുള്ള തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ക്യൂഐപി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) യോഗത്തിൽ മുഖ്യമന്ത്രിയുടെ ആശംസാ കാർഡ് വിതരണം ചർച്ച ചെയ്‌തില്ലെന്നും പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തുന്നു. അതേസമയം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു.
Also Read: അര ലക്ഷത്തോളം കോവിഡ് രോഗികൾക്ക് സൗജന്യ ചികിൽസ; അഭിമാനത്തോടെ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി