ഹൈദരാബാദ്: ജർമൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ച മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശന് തിരിച്ചടി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹരജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി.
ജർമൻ എംബസിയിൽ നിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്‌ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമേശന് 30 ലക്ഷം രൂപ പിഴ ചുമത്തി. അതിൽ 25 ലക്ഷം രൂപ കോൺഗ്രസ് നേതാവ് ശ്രീനിവാസിന് നൽകണം.
നാലുതവണ വെമുലവാഡ സ്‌റ്റീൽ നിന്ന് രമേശ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ തെലുങ്ക് ദേശം പാർട്ടിയുടെ സ്‌ഥാനാർഥിയായാണ് മൽസരിച്ചത്. തുടർന്ന് 2010 മുതൽ 2018 വരെ മൂന്ന് തവണ ബിആർഎസ് സ്‌ഥാനാർഥിയായി വിജയിച്ചു. നിയമപ്രകാരം ഇന്ത്യൻ പൗരൻമാർ അല്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ വോട്ട് ചെയ്യാനോ കഴിയില്ല.
രമേശന് 2023 വരെ സാധുതയുള്ള ജർമൻ പാസ്‌പോർട്ട് ഉണ്ടെന്നും അപേക്ഷയിലെ വസ്‌തുതകൾ മറച്ചുവെച്ചതിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 2020ൽ കേന്ദ്രം തെലങ്കാന ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതേ കാരണത്താൽ 2013ൽ അന്നത്തെ അവിഭക്‌ത ആന്ധ്രാപ്രദേശ് ഹൈക്കോടതി രമേശന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. തുടർന്ന് രമേശ് സുപ്രീം കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങി. എന്നാൽ, സ്‌റ്റേ നിലവിലിരിക്കെ, 2014, 2018 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം മൽസരിച്ച് വിജയിച്ചു.
Most Read| സംസ്‌ഥാനത്ത് വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം