ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ 10 ദിവസത്തേക്ക് കൂടി നീട്ടി. ജൂൺ 20 വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സർക്കാർ അറിയിച്ചത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ ക്യാംപ് ഓഫിസിലാണ് യോഗം ചേർന്നത്.
പൊതുജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുവദിച്ച സമയം രാവിലെ 6 മുതൽ വൈകീട്ട് 5 വരെയാണ്. കോവിഡ് കേസുകൾ കൂടുതലുള്ള സവിപള്ളി, മത്തിര, നല്ലഗൊണ്ട, നാഗാർജുന സാഗർ, ദേവരകോണ്ട, മുനുഗോഡ, മിരിയലഗുഡ തുടങ്ങിയ മേഖലകളിൽ നിയന്ത്രണങ്ങൾ ശക്‌തമായി തന്നെ തുടരും.
ഇവിടെ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള സമയം രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയാണ്. മെയ് 12 മുതൽ സംസ്‌ഥാനം ലോക്ക്ഡൗണിലാണ്. തുടക്കത്തിൽ, മെയ് 22 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.
അതേസമയം സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നീട്ടരുതെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസദുദ്ദീൻ ഒവൈസി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ മാനുഷ്യത്വപരമല്ലെന്നും, കോവിഡിനെ തടയാനുള്ള ശാസ്‌ത്രീയ മാർഗം അല്ലെന്നുമായിരുന്നു ഒവൈസിയുടെ വാദം.
Read Also: കോവിഡ്; മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവില്ല; എയിംസ് ഡയറക്‌ടർ