ചെരുപ്പില്ലാതെ നഗ്‌നപാദയായി തെലങ്കാനയിലെ കർഷകയായ മല്ലം രാമ ഓടിക്കയറിയത് വിജയത്തിലേക്ക്. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ അക്കനാപേട്ട് മണ്ഡലത്തിലെ മല്ലംപള്ളി സ്വദേശിയായ മല്ലം രാമയാണ് ഓട്ടമൽസരത്തിൽ വിജയം നേടിയത്. മാര്‍ച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ 30 വയസിന് മുകളിലുള്ള സ്‌ത്രീകള്‍ക്കായി സംഘടിപ്പിച്ച 5 കിലോമീറ്റര്‍ ഓട്ടമൽസരത്തിലായിരുന്നു മല്ലം രാമയുടെ നേട്ടം. അധികം ആരും അറിയാതെ പോയ ഈ വിജയം മാദ്ധ്യമങ്ങളിലൂടെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എംഎല്‍എ സതീഷ് കുമാർ മൽസരം പ്രഖ്യാപിക്കുകയും വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമെന്ന് അറിയിക്കുകയും ചെയ്‌തതോടെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ഭാര്യമാരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്‌ത്രീകള്‍ രംഗത്തെത്തി.
മൂന്ന് മാസത്തോളമാണ് പലരും പരിശീലനം നടത്തിയത്. എന്നാൽ, മല്ലം രാമയാകട്ടെ മൽസരത്തിന് ഒരു ദിവസം മുൻപാണ് വിവരമറിയുന്നത്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ ഒരു കൈ നോക്കാമെന്ന മട്ടിൽ മൽസരത്തിൽ പങ്കെടുത്തു. കാലിൽ ചെരുപ്പ് പോലുമില്ലാതെയുള്ള മല്ലം രാമയുടെ പ്രകടനം എല്ലാവരെയും അൽഭുതപ്പെടുത്തി. മരത്തോണിൽ പങ്കെടുത്ത 500ഓളം സ്‌ത്രീകളെ പിന്തള്ളിയാണ് മല്ലം രാമ സമ്മാനത്തിന് അർഹയായത്.
തന്റെ ജീവിതശൈലിയാണ് തന്നെ വിജയിയാക്കിയതെന്നാണ് മല്ലം പറഞ്ഞു. വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലേക്ക് നടക്കാന്‍ പോകാറുണ്ട്. തുറസായ വയലുകളിലേക്ക് കന്നുകാലികളെ മേയ്‌ക്കാന്‍ കൊണ്ടുപോകുമ്പോള്‍ അവയുടെ പുറകെ ഓടേണ്ടി വരുമെന്നും മല്ലം പറഞ്ഞു. മൂന്നാം ക്‌ളാസിൽ പഠനം നിര്‍ത്തിയതാണ് മല്ലം.രണ്ട് ആൺമക്കളുണ്ട്. കന്നുകാലി വളർത്തലിലൂടെയാണ് കുടുംബം നോക്കുന്നത്. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് മല്ലം പറഞ്ഞു.
Most Read: ‘പൂച്ച സർ ഹാജർ’; മുടങ്ങാതെ ഓൺലൈൻ ക്‌ളാസിൽ, ബിരുദദാന ചടങ്ങിൽ പൂച്ചക്കും അംഗീകാരം