തിരുവനന്തപുരം : സംസ്‌ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിനം ചൂട് ഉയരുന്ന സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ തന്നെ ഈ സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിലുള്ള ജോലികൾ തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് പുറം ജോലികൾ ചെയ്യിക്കുന്നില്ലെന്ന് ലേബർ ഓഫീസർമാർ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുനാടൻ തൊഴിലാളികളെയും ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി എല്ലാവരും പാലിക്കണമെന്നും മുഖ്യമന്തി നിർദേശം നൽകി.
ഒപ്പം തന്നെ ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. ഭക്ഷണത്തിൽ പഴവര്‍ഗങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം. വയോധികര്‍, കുട്ടികൾ, ഗര്‍ഭിണികൾ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ വേണം. ജനകീയ കൂട്ടായ്‌മകൾക്ക് കവലകളിൽ കുടിവെള്ള വിതരണം ഉറപ്പാക്കാം. സ്‌ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ളവരും ഉദ്യോഗസ്‌ഥരും കുടിവെള്ളവും തണലും ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : ലക്ഷദ്വീപ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം; എസ്‌വൈഎസ്