തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്‌മാന് എതിരായ വിവാദ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മതവിദ്വേഷം വളത്താനുളള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുളള ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ സാമൂഹിക മാദ്ധ്യമങ്ങൾ വലിയ വിമര്‍ശനമുയര്‍ത്തുകയും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റിതന്നെ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്‌തതോടെ തിയോഡേഷ്യസ് ഡിക്രൂസും ലത്തീന്‍ അതിരൂപതയും ഖേദപ്രകടനം നടത്തിയിരുന്നു.
തന്റെ പരാമര്‍ശം നാക്കുപിഴയാണെന്നും പിന്‍വലിക്കുകയാണെന്നും പെട്ടെന്നുണ്ടായ വികാരക്ഷോഭത്തിലാണ് നാക്കുപിഴച്ചതെന്നും തന്റെ പ്രസ്‌താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തിയോഡേഷ്യസ് ഡിക്രൂസ് പരസ്യമായി പറഞ്ഞിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന മന്ത്രിയുടെ പ്രസ്‌താവനയോടായിരുന്നു ലത്തീന്‍ അതിരൂപത വൈദികനായ തിയോഡേഷ്യസ് ഡിക്രൂസിന്റെ പ്രതികരണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയിലാണ് കേസെടുക്കാൻ നിർദേശിച്ചത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്‌തികൾക്കെതിരെ തീവ്രവാദ ബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമർശങ്ങൾ സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നുണ്ട്.
Most Read: പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും; രമേശ് ചെന്നിത്തല